മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തിൽ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും. കഴിഞ്ഞ സർക്കാരിന്റെകാലത്തെ വിതരണം സംബന്ധിച്ചാണ് പരാതി. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എതിർകക്ഷികൾ.
കേസിൽ വാദം പൂർത്തിയായി ഒരുവർഷമായിട്ടും വിധിപറയുന്നില്ലെന്ന പരാതി ഹൈക്കോടതിയിൽവരെ എത്തിയതാണ്. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് ലോകായുക്ത കേസ് വീണ്ടും പരിഗണിക്കുന്നത്.
കേരള സർവകലാശാല സിൻഡിക്കേറ്റ് മുൻഅംഗം ആർ.എസ്. ശശികുമാറാണ് കേസിലെ പരാതിക്കാരൻ. 2018 സെപ്റ്റംബറിൽ ഫയൽചെയ്ത ഹർജി 2022 മാർച്ച് 18-നാണ് വാദം പൂർത്തിയായത്. ഒരുവർഷമായിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതിരേ പരാതിക്കാരൻ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇതേ ഹർജി ലോകായുക്തയിൽ സമർപ്പിക്കാൻ ഹൈക്കോടതിയാണ് നിർദേശിച്ചത്. തുടർന്ന് സമർപ്പിച്ച പരാതിയാണ് വെള്ളിയാഴ്ച പരിഗണിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചാണ് വാദംകേട്ടത്.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ലോകായുക്ത വിധി എതിരായാൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിർബന്ധമായും രാജിവെക്കേണ്ട വ്യവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി. ജലീൽ രാജിവെച്ചത് ഇത്തരമൊരു വിധിയുടെ അടിസ്ഥാനത്തിലായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..