വരുന്നു, കോട്ടഞ്ചേരിയിൽ വനവിദ്യാലയം


1 min read
Read later
Print
Share

പരിസ്ഥിതിപ്രവർത്തകർക്ക് സ്വപ്നസാഫല്യം

വെള്ളരിക്കുണ്ട് (കാസർകോട്‌): കാടിനെ കണ്ടുപഠിക്കാൻ കോട്ടഞ്ചേരി മലയിൽ വനവിദ്യാലയം വരുന്നു. സംസ്ഥാനത്തെ പരിസ്ഥിതിപ്രവർത്തകരുടെ നാലുപതിറ്റാണ്ടത്തെ സഹവാസകേന്ദ്രമായ ഇവിടെ കോട്ടഞ്ചേരി പര്യാവരൺ കൺസർവേഷൻ ട്രസ്റ്റാണ് വേറിട്ട പദ്ധതി നടപ്പാക്കുന്നത്. മലമുകളിലിൽനിന്ന് ഒഴുകിയിറങ്ങുന്ന നീർച്ചാലിനോട് ചേർന്ന് രണ്ടേക്കറിൽ വിപുലമായ സൗകര്യങ്ങളോടെ ഇവിടെ പ്രകൃതിപഠനകേന്ദ്രം ഒരുങ്ങും.

വിശദമായ രൂപരേഖ തയ്യാറാക്കി നിർമാണാനുമതിക്കായി ഗ്രാമപ്പഞ്ചായത്തിൽ സമർപ്പിച്ചു. 2024 ഫെബ്രുവരിയോടെ സ്ഥാപനം നിലവിൽവരും. പഠനത്തിനായി എത്തുന്നവർക്ക് 3000 ചതുരശ്രയടി വിസ്തൃതിയിൽ സെമിനാർ ഹാളും പുസ്തകശാലയുമുണ്ടാകും. ഗവേഷണത്തിനും ജൈവവൈവിധ്യപഠനത്തിനും വിദ്യാർഥികൾക്കും അധ്യാപകർക്കും സ്ഥിരം സംവിധാനമുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

നാലുപതിറ്റാണ്ട് മുൻപാണ് പ്രൊഫ. ജോൺ സി. ജേക്കബിന്റെ നേതൃത്വത്തിൽ വടക്കേ മലബാറിൽ പ്രകൃതിസഹവാസക്യാമ്പുകൾ തുടങ്ങുന്നത്. 1977-ൽ ഡിസംബറിൽ ഏഴിമലയിലായിരുന്നു അഞ്ചുദിവസം നീണ്ട ആദ്യത്തെ ക്യാമ്പ്. 1978 ഡിസംബറിലാണ് കോട്ടഞ്ചേരിയിൽ സഹവാസ ക്യാമ്പിന്റെ തുടക്കം. കേരള-കർണാടക അതിർത്തിയോട് ചേർന്ന് ബളാൽ പഞ്ചായത്തിൽപ്പെടുന്ന കോട്ടഞ്ചേരി വനത്തിൽ മുൻപ്‌ പാട്ടവ്യവസ്ഥയിൽ ഏലം കൃഷി ചെയ്തിരുന്നു. വനത്തിനുള്ളിൽ ഏലക്കായ ഉണക്കുന്ന കെട്ടിടത്തിലായിരുന്നു അന്ന് രാത്രിയിൽ ക്യാമ്പംഗങ്ങൾ കഴിഞ്ഞത്. ആ ക്യാമ്പിലെ തീരുമാനമനുസരിച്ചാണ് 1979-ൽ പരിസ്ഥിതി സംഘടനയായ ‘സീക്ക്’ രൂപവത്കരിച്ചത്. 1990-കളുടെ ഒടുവിൽ ഏലം കൃഷിക്കുള്ള പാട്ടക്കരാർ അവസാനിച്ചതോടെ സ്ഥലം വനം വകുപ്പിന്റെ അധീനതയിലായി. 2008 വരെ അവിടെയുള്ള കെട്ടിടത്തിൽ ക്യാമ്പ് നടത്തി. കെട്ടിടം കാടുകയറി നശിച്ചതോടെ ക്യാമ്പ് നടത്തുന്നത് പ്രയാസത്തിലായി. ഇതിനാണിപ്പോൾ പരിഹാരമാകുന്നത്.

സ്ഥലം തലക്കാവേരിക്കടുത്ത്‌

പരേതനായ കരിന്തളം ഗോപിനാഥന്റെ സ്മരണയ്ക്കായി ഭാര്യ ലക്ഷ്മിദേവിയാണ് അഖിലേന്ത്യാതലത്തിൽ രൂപവത്കരിച്ച കോട്ടഞ്ചേരി പര്യാവരൺ ട്രസ്റ്റിന് കോട്ടഞ്ചേരി മലയോട് ചേർന്ന് സ്ഥലം സൗജന്യമായി നൽകിയത്. ജൈവവൈവിധ്യസമ്പന്നമായ അവിടെനിന്ന് വനമേഖലയിലേക്ക് ഒരു കിലോമീറ്റർ മാത്രമാണുള്ളത്‌. തലക്കാവേരി വന്യമൃഗസങ്കേതം തൊട്ടടുത്താണ്. ‘സീക്ക്’ ഡയറക്ടർ ടി.പി. പദ്മനാഭനാണ് ട്രസ്റ്റിന്റെ ചെയർമാൻ. എൻ. സുകുമാരൻ സെക്രട്ടറിയും സി. രാജൻ ഖജാൻജിയുമാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..