കണ്ണൂർ: കൊട്ടിയൂർ വൈശാഖോത്സവം ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ ആരംഭിക്കും. 28-ന് തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി ദേവസ്വം വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അക്കരെ കൊട്ടിയൂരിലെ കയ്യാലകളുടെ നിർമാണവും ശുദ്ധജലം എത്തിക്കുന്ന പണിയും പുരോഗമിക്കുന്നു.
ഹരിതപെരുമാറ്റച്ചട്ടം പൂർണമായും പാലിച്ചാകും ഉത്സവം. നെയ്‌പ്പായസം സീൽഡ് പേപ്പർ കൺടെയ്‌നറിലും ആടിയനെയ്യ് പാക്കിങ് ഫിലിമിലും നിറച്ചാണ് വിതരണം ചെയ്യുക. ശുചീകരണത്തിന് കൂടുതൽ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.
പോലീസ്, എക്‌സൈസ്, അഗ്നിരക്ഷാസേന, ആരോഗ്യം, കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി. എന്നീ വിഭാഗങ്ങളുടെ 24 മണിക്കൂർ സേവനമുണ്ടാകും.
വാഹനം പാർക്ക് ചെയ്യുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. താമസത്തിന് ദേവസ്വം വക റെസ്റ്റ് ഹൗസുകൾക്ക് പുറമേ മന്ദംചേരിയിലും ഇക്കരെ കൊട്ടിയൂരിലുമുള്ള ദേവസ്വം സത്രങ്ങളിൽ സൗകര്യമുണ്ട്.
ഹൈക്കോടതി നിർദേശമുള്ളതിനാൽ അക്കരെ കൊട്ടിയൂരിൽ ഒരുവിധ ലൈവ് ചിത്രീകരണവും നടത്താൻ പാടില്ല. പത്രസമ്മേളനത്തിൽ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ, ട്രസ്റ്റിമാരായ രവീന്ദ്രൻ പൊയിലൂർ, എൻ. പ്രശാന്ത്, എക്‌സിക്യുട്ടീവ് ഓഫീസർ കെ. നാരായണൻ എന്നിവർ പങ്കെടുത്തു.
പ്രധാന ഉത്സവദിവസങ്ങൾ
ജൂൺ ഒന്ന്: നെയ്യാട്ടം
രണ്ട്: ഭണ്ഡാരം എഴുന്നള്ളത്ത്
എട്ട്: തിരുവോണം ആരാധന
ഒൻപത്: രാത്രി ഇളനീർക്കാവ് സമർപ്പണം
10-ന് ഉച്ചയ്ക്ക് അഷ്ടമി ആരാധന, അർധരാത്രി കൊട്ടേരി മുത്തപ്പന്റെ വരവ്, തുടർന്ന് ഇളനീരാട്ടം
13-ന് രേവതി ആരാധന
17-ന് രോഹിണി ആരാധന
24-ന് കലംവരവ്, അർധരാത്രി കലംപൂജ
27-ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ
28-ന് രാവിലെ 10.30-ന് തൃക്കലശാട്ടത്തോടെ സമാപനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..