കോട്ടയം: മഴമറയിട്ട് പ്രതീക്ഷയോടെ ടാപ്പിങ് പുനരാരംഭിച്ചതിനുപിന്നാലെ റബ്ബർഷീറ്റ് വിലയിൽ ഇടിവ്. റബ്ബർ ബോർഡിന്റെയും വ്യാപാരികളുടെയും വിലകളിൽ ശരാശരി നാല്-അഞ്ച് രൂപയുടെവരെ കുറവുണ്ട്. ബോർഡ് വില ആർ.എസ്.എസ്. നാലിന് 156 രൂപയും വ്യാപാരിവില 151 രൂപയുമായി. ഒട്ടുപാലിന് 20 രൂപവരെയാണ് ഇടിവ്.
ബോർഡിന്റെ വില ആർ.എസ്.എസ്. നാലിന് 161 രൂപവരെയെത്തിയിരുന്നു; വ്യാപാരിവില 156 രൂപയും. വിപണിയിലെ മെച്ചംകണ്ട് ബാക്കിവെച്ചിരുന്ന ചരക്ക് വിറ്റതിന്റെ സമ്മർദമാണ് വിലയിടിവിനു പിന്നിലെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. ചെറിയ സമ്മർദംമാത്രമാണുള്ളതെന്നും, വില മെച്ചപ്പെടുമെന്നുമാണ് അവരുടെ പ്രതീക്ഷ. വേനൽ ഇടവേള കഴിഞ്ഞ് ടാപ്പിങ് പുനരാരംഭിക്കുമ്പോഴും സമാനപ്രതിഭാസം ഉണ്ടാകാറുണ്ടെന്ന് അവർ പറയുന്നു.
അതേസമയം, കൃഷിക്കാർ ബോർഡിന്റെ വാദങ്ങൾ പൂർണമായി അംഗീകരിക്കുന്നില്ല. ചരക്ക് കുറഞ്ഞ സമയത്തുപോലും വില 170-ലേക്ക് എത്തിയില്ല. ടയർകമ്പനികളുടെ കൈവശം ചരക്കുണ്ടെന്നതായിരുന്നു കാരണം. പലരീതികളിൽ സ്വാഭാവികറബ്ബർ വിദേശത്തുനിന്ന് നാട്ടിലെത്തിക്കുന്നുണ്ട്. ഒപ്പം, കമ്പനികൾ നേരത്തേ ബുക്കുചെയ്ത ചരക്കും എത്തുന്നു.
വിപണിയിൽനിന്ന് കമ്പനികൾ വിട്ടുനിൽക്കുകയാണെന്ന് അവർ ആരോപിക്കുന്നു.
ഏപ്രിൽ-മേയ് മാസങ്ങളിൽ 58,000 ടൺ റബ്ബറാണ് കമ്പനികൾ ഇറക്കുമതിചെയ്തത്. പോയവർഷം ഇതേസമയം 70,000 ടണ്ണായിരുന്നു ഇറക്കുമതി. വൻതോതിൽ ഇറക്കുമതിയുണ്ടെന്ന വാദത്തെ ടയർ കമ്പനികൾ എതിർക്കുന്നത് ഇൗ കണക്ക് ചൂണ്ടിക്കാട്ടിയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് സ്വാഭാവികറബ്ബർ എത്തിക്കുന്നുണ്ടോയെന്നും പരിശോധിക്കണമെന്ന്, ഉത്‌പാദകസംഘങ്ങളുടെ ദേശീയ കൂട്ടായ്മ ജനറൽ സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..