തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ നിശ്ചലമായി നാലുദിവസം കഴിഞ്ഞിട്ടും മോട്ടോർവാഹനവകുപ്പ് പരിഹാരം കാണുന്നില്ല. ഡ്രൈവിങ് ലൈസൻസ് വിതരണ ഓൺലൈൻസംവിധാനമായ ‘സാരഥി’യാണ് പണിമുടക്കിയത്.
ഇതോടെ വിവിധ ആവശ്യങ്ങൾക്കുള്ള ഫീസ് അടയ്ക്കാനോ അപേക്ഷ പൂർത്തിയാക്കാനോ കഴിയാത്ത അവസ്ഥയാണ്. ഓൺലൈനിൽ ഫീസ് സ്വീകരിക്കുന്നുണ്ടെങ്കിലും ട്രഷറി അക്കൗണ്ടിൽ എത്തുന്നില്ല. രേഖകൾ പൂർണമല്ലെന്ന കാരണത്താൽ ഓൺലൈൻ അപേക്ഷകൾ നിരസിക്കപ്പെടുകയുമാണ്.
കാൽലക്ഷത്തോളം അപേക്ഷകൾ ഇങ്ങനെ കുടുങ്ങിക്കിടക്കുകയാണ്. ലൈസൻസ് കാലാവധി തീർന്നതടക്കം ദിവസങ്ങൾ കഴിയുംതോറും പിഴ ഉയരാൻ സാധ്യതയുള്ള അപേക്ഷകളും ഇക്കൂട്ടത്തിലുണ്ട്.
തകരാർ ഉണ്ടാകുമ്പോഴേല്ലാം കേന്ദ്രത്തെ പഴിചാരി കൈയൊഴിയുന്ന പതിവ് ഇത്തവണയും മോട്ടോർവാഹനവകുപ്പ് തുടരുകയാണ്. പ്രശ്നം പരിഹരിക്കാൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന മറുപടിയാണ് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽനിന്നും ലഭിക്കുന്നത്.
കേന്ദ്ര ഉപരിതലമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് വാഹൻ-സാരഥി സോഫ്റ്റ്‌വേർ. നാഷണൽ ഇൻഫർമാറ്റിക് സെന്ററിനാണ് പരിപാലനച്ചുമതല. സംസ്ഥാനത്തിന് ആവശ്യമായ മാറ്റങ്ങൾവരുത്താനും സോഫ്റ്റ്‌വേറിലെ സാങ്കേതിക പോരായ്മകൾ പരിഹരിക്കാനും മന്ത്രി ആന്റണി രാജു ഇടപെട്ട് ഏപ്രിലിൽ യോഗം വിളിച്ചിരുന്നു. തുടർനടപടികൾക്ക് ട്രാൻസ്പോർട്ട് കമ്മിഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. അധികൃതരുടെ ശ്രദ്ധ എ.ഐ. ക്യാമറയിലേക്ക് തിരിഞ്ഞതോടെ സോഫ്റ്റ്‌വേർ പഴയപടി തകരാറിലായി.
‘വാഹൻ’ വീണ്ടും കണക്ക് പിഴയ്ക്കുന്നു
‘വാഹൻ’ സോഫ്റ്റ്‌വേറിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷകളിൽ മാറ്റംവരുത്തിയതോടെ ഫീസിൽ കൃത്യതയില്ലാതായി. ഓരോ അപേക്ഷയ്ക്കും വ്യത്യസ്തനിരക്കാണ് ഈടാക്കുന്നത്. വിൽക്കുന്നയാൾ ഓൺലൈൻ അപേക്ഷ പൂരിപ്പിച്ചശേഷം സേവ് ചെയ്യണം. വാങ്ങുന്നയാൾ ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് അപേക്ഷ വീണ്ടും പൂർത്തീകരിക്കണം. മുൻപരിചയം ഉള്ളവർക്ക് മാത്രമേ അപേക്ഷ നൽകാൻ കഴിയുകയുള്ളൂ. ഇത് ഇടനിലക്കാർ മുതലെടുക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..