തിരുവനന്തപുരം: തസ്തികനിർണയത്തിനായി സ്കൂളുകളിലെ ആറാംപ്രവൃത്തിദിനത്തിലെ കണക്കെടുപ്പ് കൃത്യമാക്കാൻ ആധാർവ്യവസ്ഥകൾ കർശനമാക്കി. വ്യാജമായിട്ടുള്ള വിദ്യാർഥിപ്രവേശനം തടയാനും ആധാർവിവരങ്ങളിൽ കൃത്യത ഉറപ്പാക്കാനുമാണ് ഈ നടപടി. യു.ഐ.ഡി.യുള്ള കുട്ടികളെമാത്രമേ തസ്തികനിർണയത്തിനു പരിഗണിക്കൂവെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂളുകൾക്ക് കത്തയച്ചു. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ പ്രഥമാധ്യാപകർക്കെതിരേ നടപടിയുമുണ്ടാവും.
ആധാറിൽ കൃത്യതയില്ലാത്തവരുടെ വിവരങ്ങൾ ക്ലാസ് അധ്യാപകരുടെ സാക്ഷ്യപത്രം വാങ്ങി പ്രഥമാധ്യാപകർ വിദ്യാഭ്യാസ ഓഫീസർക്കു സമർപ്പിക്കുന്നരീതി മുൻകാലങ്ങളിലുണ്ടായിരുന്നു. കഴിഞ്ഞവർഷം, ആധാറില്ലാത്തവരെയും തസ്തികനിർണയത്തിനുപരിഗണിക്കാൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അനുവദിച്ചു. സർക്കാർവിജ്ഞാപനത്തിനുവിരുദ്ധമായിരുന്നു ഈ നടപടി. രണ്ടുലക്ഷത്തിലേറെ വിദ്യാർഥികളുടെ ആധാർവിവരങ്ങളിൽ കൃത്യതയില്ലെന്നാണ് കഴിഞ്ഞവർഷത്തെ കണ്ടെത്തൽ. ഇത്തവണ അധ്യാപകരുടെ സാക്ഷ്യപത്രവും ഇളവുകളുമൊന്നും അനുവദിക്കില്ല.
യു.ഐ.ഡി.യുള്ള കുട്ടികളെമാത്രമേ തസ്തികനിർണയത്തിനു പരിഗണിക്കൂവെന്നതിനാൽ ആറാം പ്രവൃത്തിദിനത്തിൽ രജിസ്റ്ററിലുള്ള എല്ലാവർക്കും ആധാർ ലഭ്യമാക്കാൻ പ്രഥമാധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം, യു.ഐ.ഡി. ഇല്ലാത്തതിന്റെ പേരിൽ ആർക്കും സ്കൂൾപ്രവേശനം നിഷേധിക്കാൻ പാടില്ല.
ആറാം പ്രവൃത്തിദിനം അടിസ്ഥാനമാക്കിയുള്ള എണ്ണം ബുധനാഴ്ചതന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തിനായി സമർപ്പിക്കും. അതേസമയം, ആധാറിൽ തിരുത്തലുകൾക്കും മറ്റും നിശ്ചിതസമയം നൽകുമെന്ന് വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
മറ്റുനിർദേശങ്ങൾ:
വിദ്യാർഥികളുടെ രക്ഷിതാവ് ആവശ്യപ്പെട്ടാൽ ടി.സി. ഉടൻ നൽകണം. യു.ഐ.ഡി. ഉൾപ്പെടെയുള്ള ‘സമ്പൂർണ’യിലെ വിവരങ്ങൾ പുതിയ സ്കൂളിലേക്ക് മാറ്റിനൽകണം. ഇല്ലെങ്കിൽ പ്രഥമാധ്യാപകർക്കെതിരേ നടപടി.
എൽ.പി.യിൽ അധികഭാഷ (അറബിക്, കൊങ്കിണി) പഠിക്കുന്ന കുട്ടികൾ, മറ്റു ക്ലാസുകളിൽ പാർട്ട് ഒന്ന്, രണ്ട്-മലയാളം, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നഡ, ഗുജറാത്തി പഠിക്കുന്നവർ തുടങ്ങിയ വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തണം. തെറ്റായവിവരങ്ങൾ നൽകി ഡിവിഷനോ തസ്തികയോ നഷ്ടപ്പെട്ടാൽ ഉത്തരവാദി പ്രഥമാധ്യാപകർമാത്രം.
പട്ടികജാതി, പട്ടികവർഗം, മുസ്‌ലിം, മറ്റു ഒ.ബി.സി, മുസ്‌ലിം അദർ ഒ.ബി.സി. ഒഴികെയുള്ള ഒ.ബി.സി., മുന്നാക്ക വിഭാഗം, എ.പി.എൽ., ബി.പി.എൽ., എന്നിവയിൽ കൃത്യത വേണം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..