തിരുവനന്തപുരം: കെ-ഫോണിൽ നിലവാരമില്ലാത്ത ചൈനീസ് കേബിൾ ഉപയോഗിച്ചെന്ന ആരോപണത്തിൽ കൂടുതൽ തെളിവുകളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടെൻഡർ രേഖകൾ പുറത്തുവിട്ട അദ്ദേഹം മുഖ്യമന്ത്രിയുമായി അടുപ്പമുള്ള കമ്പനിക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് ക്രമക്കേട് കാട്ടിയതെന്നും ആരോപിച്ചു.
നിലവാരമില്ലാത്ത ഒ.പി.ജി.ഡബ്ല്യു. കേബിളുകളാണ് ചൈനയിൽനിന്ന് വരുത്തിയത്. കരാറെടുക്കുന്ന കമ്പനികൾക്ക് കേബിളുകൾ ഇന്ത്യയിൽ നിർമിച്ച് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമുണ്ടാകണമെന്നും അഞ്ചുവർഷത്തിനിടെ മിനിമം 250 കിലോമീറ്റർ കേബിൾ നിർമിച്ച സ്ഥാപനമായിരിക്കണമെന്നും ടെൻഡറിൽ വ്യവസ്ഥചെയ്തിട്ടുണ്ട്.
ഇത് ലംഘിച്ചാണ് ടെൻഡർ നേടിയ എൽ.എസ്. കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചൈനയിൽനിന്ന് നിലവാരംകുറഞ്ഞ കേബിൾ ഇറക്കുമതിചെയ്തത്.
കെ-ഫോണിലെ അഴിമതിയെക്കുറിച്ചാണ് പ്രതിപക്ഷം സംസാരിക്കുന്നത്. അല്ലാതെ പദ്ധതിക്കെതിരല്ല. അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടിപറയുന്നില്ല. പകരം പദ്ധതിക്ക് എതിരാണെന്നു പറഞ്ഞ് പ്രതിരോധം തീർക്കുകയാണ്. കെ-ഫോൺ, എ.ഐ. ക്യാമറ ഇടപാടുകളിൽ താനും രമേശ് ചെന്നിത്തലയും ഉടൻ കോടതിയെ സമീപിക്കും.
1028 കോടിയുടെ പദ്ധതി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 1548 കോടി രൂപയുടേതായി ഉയർത്തി. പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് കെ-ഫോൺ ടെൻഡർ നൽകിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഭെൽ, കറക്കുകമ്പനിയായ എസ്.ആർ.ഐ.ടി.ക്കാണ് കരാർ മറിച്ചുനൽകിയത്. എസ്.ആർ.ഐ.ടി. അശോക് ബിഡ്‌കോണിനും അവർ മുഖ്യമന്ത്രിക്ക് ബന്ധമുള്ള പ്രസാഡിയോക്കും കരാർനൽകി. അതാണ് അഴിമതി -പ്രതിപക്ഷനേതാവ് ആരോപിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..