കൊല്ലം: തൊഴിലുറപ്പ് പദ്ധതി പണിസ്ഥലങ്ങളിൽ പാമ്പുകടിയേറ്റുള്ള മരണം തുടർക്കഥ. സംസ്ഥാനതലത്തിൽ ഇതിന്റെ കണക്കുപോലും ശേഖരിച്ചിട്ടില്ല. കാട്ടിലും തോട്ടിലും പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആവശ്യത്തിന് ബൂട്ടും െെകയുറയും നൽകാത്തതാണ് പാമ്പുകടിയേറ്റുള്ള മരണം തുടരെയുണ്ടാകാൻ കാരണം. നൽകിയാൽത്തന്നെ അവ ഉപയോഗിക്കാൻ വേണ്ട ബോധവത്‌കരണം നടത്താറുമില്ല.
ആദ്യകാലത്ത് തൊഴിലുറപ്പ് പദ്ധതി ഫണ്ടിൽനിന്നാണ് സുരക്ഷാ ഉപകരണങ്ങൾ വാങ്ങാൻ പണം ചെലവഴിച്ചിരുന്നത്. ഇപ്പോൾ ഗ്രാമപ്പഞ്ചായത്തുകളും നഗരസഭകളും തനതു ഫണ്ടിൽനിന്ന് പണം ചെലവഴിച്ചാണ് സുരക്ഷാ ഉപകരണങ്ങൾ നൽകുന്നത്. ഇത് കൃത്യമായി ചെയ്യാറില്ല. ബൂട്ടും കൈയുറയും ലഭിച്ചയിടങ്ങളിലും മുഴുവൻ തൊഴിലാളികൾക്കും എത്തിക്കാറില്ല. ലഭിച്ചയിടങ്ങളിൽ അസൗകര്യം കാരണം പലരും ഉപയോഗിക്കുന്നുമില്ല. ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ സംവിധാനമില്ലെന്നാണ് പ്രധാന വിമർശനം. ബൂട്ടും കൈയുറയും ധരിച്ചാൽ പാമ്പുകടിയേറ്റുള്ള അപകടം 99 ശതമാനവും ഒഴിവാക്കാനാകും.
പ്രവൃത്തിക്കിടെ അപകടമരണം സംഭവിച്ചാൽ ആം ആദ്മി ബീമാ യോജനപ്രകാരമുള്ള 75,000 രൂപയാണ് എക്സ്ഗ്രേഷ്യ സഹായമായി അനുവദിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നപ്പോൾ എക്സ്ഗ്രേഷ്യ 25,000 രൂപയായിരുന്നു. 2021-ലാണ് 75,000 മായി ഉയർത്തിയത്. തൊഴിലുറപ്പ് ജോലിസ്ഥലത്ത് വരുന്ന കുട്ടികൾക്ക് മരണമുണ്ടായാൽ 37,500 രൂപമാത്രമാണ് നഷ്ടപരിഹാരമായി നൽകുന്നത്. ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതികൾ വഴി മെച്ചപ്പെട്ട ചികിത്സാസൗകര്യവും നഷ്ടപരിഹാരവും ലഭ്യമാക്കാമെങ്കിലും ആ വഴിക്കുള്ള നടപടികളൊന്നുമുണ്ടായിട്ടില്ല.
തൊഴിലുറപ്പ് പ്രവൃത്തികളുടെ മേൽനോട്ടക്കാരായ മേറ്റുമാർക്ക് പ്രഥമചികിത്സയിൽ പരിശീലനം നൽകണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് നിലവിൽ വന്നതോടെ കൂടുതൽ ക്ഷേമപദ്ധതികൾ വരുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..