തൃശ്ശൂർ: സഹകരണവകുപ്പിലെ ഉന്നതോദ്യോഗസ്ഥരിൽ ചിലർക്ക് വ്യാജബിരുദങ്ങളുണ്ടെന്ന പരാതിയിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ അവസാനം ‘ജഡ്‌ജി’തുല്യനായി. ഏൽപ്പിച്ച വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്താതെ വിഷയത്തിൽ ഇനി അന്വേഷണം വേണ്ടെന്ന് വിധിക്കുകയായിരുന്നു. അന്വേഷണത്തിലെ കണ്ടെത്തൽ മാത്രമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടത്. ഇതിന്മേൽ നിർദേശങ്ങളും തുടർനടപടികളുെമടുക്കേണ്ടത് വകുപ്പുമേധാവികളാണ്.
സഹകരണസംഘം േജായിന്റ് രജിസ്ട്രാർ കെ.എൽ. പാർവതി നായർ, സഹകരണസംഘം റിട്ട. അഡീഷണൽ രജിസ്ട്രാർ ബിനോയ്‌കുമാർ എന്നിവരുടെ യോഗ്യത സംബന്ധിച്ച പരാതിയിൽ സഹകരണ ജോയിന്റ് സെക്രട്ടറി പി.കെ. ഗോപകുമാറാണ് അന്വേഷണം നടത്തിയത്. ഇരുവരും സി.പി.എം. അനുകൂല സംഘടനാപ്രവർത്തകരായിരുന്നു. ഇൗ റിപ്പോർട്ടിലാണ് ‘പരാതിയിന്മേൽ തുടർനടപടികൾ ആവശ്യമുള്ളതായി കാണുന്നില്ല’ എന്ന് വിധിയെഴുതിയിരിക്കുന്നത്.
പാർവതി നായരുടെ വിദ്യാഭ്യാസയോഗ്യത സ്പാർക്കിലും 2017-ലെ സീനിയോറിറ്റി ലിസ്റ്റിലും ബി.എ., ജെ.ഡി.സി. എന്നും 2021-ലെ സെലക്ട് ലിസ്റ്റിൽ ബി.എസ്‌സി. ജെ.ഡി.സി. എന്നുമാണ്. പാർവതിക്ക് ഒരു ബിരുദവും നൽകിയിട്ടില്ലെന്ന് കേരള സർവകലാശാല രേഖാമൂലം അറിയിക്കുകയും ചെയ്തു.
ബിനോയ്‌കുമാറിന്റെ വിദ്യാഭ്യാസയോഗ്യത 2015-ൽ പ്രസിദ്ധീകരിച്ച സീനിയോറിറ്റി ലിസ്റ്റിൽ പി.ഡി.സി., ജെ.ഡി.സി. എന്നും 2021-ൽ പ്രസിദ്ധീകരിച്ച സീനിയോറിറ്റി ലിസ്റ്റിൽ ബി.എ., ജെ.ഡി.സി. എന്നുമാണുള്ളത്. വ്യാജരേഖ ചമച്ച് യോഗ്യത തിരുത്തിയാണ് വിരമിച്ചശേഷം സഹകരണ ഇലക്ഷൻ കമ്മിഷണറായി ജോലി നേടിയതെന്നായിരുന്നു പരാതി.
ഇതിൽ അന്വേഷണോദ്യോഗസ്ഥൻ വിചിത്രമായ റിപ്പോർട്ടാണ് സമർപ്പിച്ചത്. റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നു- ‘ബിനോയ്‌കുമാറും പാർവതി നായരും ഡിപ്പാർട്ട്മെന്റിൽ ജോലിയിൽ പ്രവേശിച്ചത് എൽ.ഡി. ക്ലാർക്കായിട്ടാണ്. ഈ തസ്തികയ്ക്ക് ഡിഗ്രി ആവശ്യമുള്ളതായി കാണുന്നില്ല. പ്രൊമോഷന് ആവശ്യമായ ജെ.ഡി.സി. കോഴ്സ് രണ്ടുപേരും പാസായിട്ടുണ്ട്. തുടർന്നുള്ള സ്ഥാനക്കയറ്റത്തിനും ഡിഗ്രി ആവശ്യമില്ല. ജോലിയിൽ പ്രവേശിച്ചതിനും പ്രൊമോഷനുകൾക്കും ആവശ്യമായ നിയമപ്രകാരമുള്ള യോഗ്യതകൾ പാർവതി നായർക്കും ബിനോയ്‌കുമാറിനും ഉണ്ടായിരുന്നു. മേൽസാഹചര്യത്തിൽ പരാതിയിന്മേൽ തുടർനടപടികൾ ആവശ്യമുള്ളതായി കാണുന്നില്ല.’


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..