കൊല്ലം: ശിശുസംരക്ഷണമേഖലയിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച നടപടി പിൻവലിക്കാനും സേവന കരാർ സമയബന്ധിതമായി പുതുക്കാനും മന്ത്രിതല ചർച്ചയിൽ ധാരണ. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതിനെത്തുടർന്നാണ് പ്രശ്നത്തിനു പരിഹാരമാകുന്നത്.
കഴിഞ്ഞദിവസം ആരോഗ്യ-വനിതാ ശിശുവികസനമന്ത്രി വീണാ ജോർജും ധനമന്ത്രി കെ.എൻ.ബാലഗോപാലും സി.ഐ.ടി.യു. സംസ്ഥാന നേതൃത്വവും യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർ ചൂണ്ടിക്കാട്ടിയ പ്രധാന പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് ഉറപ്പു നൽകി. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും വിഷയത്തിൽ ഇടപെട്ടു. ഉറപ്പുകളുടെ അടിസ്ഥാനത്തിൽ പണിമുടക്ക് പിൻവലിച്ചതോടെ സൊസൈറ്റി പ്രവർത്തനങ്ങൾ സാധാരണനിലയിലായി.
ശമ്പളം വെട്ടിക്കുറച്ചതും കൃത്യമായി നൽകാത്തതുംമൂലം സൊസൈറ്റി ജീവനക്കാർ ജോലി ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായിരുന്നു. കരാർ കാലാവധി അവസാനിച്ച് മാസങ്ങളായാലും പുതുക്കിനൽകാത്തതിനാൽ പലർക്കും അർഹമായ അവധി ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് കുട്ടികളുടെ സുരക്ഷയും സംരക്ഷണവും പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കി. അവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കേരള ഐ.സി.പി.എസ്. എംപ്ലോയീസ് യൂണിയൻ ജൂൺ ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുകയും ചെയ്തിരുന്നു.
സംസ്ഥാനമൊട്ടാകെ 260 ജീവനക്കാരാണുള്ളത്. കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ശമ്പളം ഉത്തരവൊന്നുമിറക്കാതെ വെട്ടിക്കുറച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..