കൂറിയർവഴി ഡയസെപാം വരുത്തിയ രണ്ടു യുവാക്കൾ അറസ്റ്റിൽ


1 min read
Read later
Print
Share

ആലപ്പുഴ: മെഡിക്കൽ ഷോപ്പിന്റെ പേരിൽ കൂറിയറിൽ ഡയസെപാം ഇൻജക്‌ഷൻ മരുന്നുവരുത്തി മയക്കുമരുന്നായി വിറ്റ രണ്ടു യുവാക്കൾ അറസ്റ്റിൽ. കൊല്ലം ഇരവിപുരം വടക്കേവിള സ്വദേശികളായ തണ്ടാശ്ശേരി വയലിൽ അമീർഷാൻ(24), മുള്ളുവിള നഗർ 11-ൽ ദീപം വീട്ടിൽ ശ്രീശിവൻ(31) എന്നിവരാണ് അറസ്റ്റിലായത്. ഇവർ വരുത്തിയ 10 മില്ലിലിറ്ററിന്റെ 100 കുപ്പി മരുന്നും കണ്ടെടുത്തു.

ഇവർ മുൻപ് ആലപ്പുഴയിലെ ഒരു ലഹരിവിമുക്തി കേന്ദ്രത്തിൽ കഴിഞ്ഞവരാണ്. പുറത്തിറങ്ങിയശേഷം ഒരു മെഡിക്കൽ സ്റ്റോറിന്റെ ലൈസൻസ് നമ്പരുള്ള പടമെടുത്ത് അവിടേക്ക് ഡയസെപാം ആവശ്യപ്പെട്ട് ഹൈദരാബാദിലെ കമ്പനിയിലേക്ക് ഇ -മെയിൽ അയച്ചു. ബന്ധപ്പെടാനായി ഇവരുടെ നമ്പരാണു കൊടുത്തത്.

എന്നാൽ, കൂറിയറുകാർ ആ നമ്പരിൽ വിളിക്കാതെ നേരേ ആലപ്പുഴയിലെ മെഡിക്കൽ സ്റ്റോറിലേക്കു മരുന്നെത്തിച്ചു. തങ്ങൾ ആവശ്യപ്പെടാത്ത മരുന്നാണെന്നു മനസ്സിലായപ്പോൾ സ്റ്റോറുകാർ കൂറിയറുകാർക്കു മടക്കിക്കൊടുത്തു. സംശയം തോന്നിയ കൂറിയറുകാർ വിവരം എക്സൈസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന്, ആലപ്പുഴ എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സി.ഐ. എം. മഹേഷിന്റെ നേതൃത്വത്തിൽ ആലപ്പുഴ റെയ്ബാൻ കോംപ്ലക്സിലെ മെഡിക്കൽ സ്റ്റോറിനു സമീപത്തേക്കു പ്രതികളെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ഓൺലൈൻ ആപ്പുകൾ മുഖേനയും ഇവർ മയക്കുമരുന്നു വരുത്തി ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

അപകടകരമായ മരുന്ന്

: ശസ്ത്രക്രിയയ്ക്കുമുൻപും മറ്റും ചെറിയ മയക്കത്തിനായി ഉപയോഗിക്കുന്നതാണ് ഡയസെപാം ഇൻജക്‌ഷൻ. മാനസികാരോഗ്യ ചികിത്സയ്ക്കും ഉപയോഗിക്കാറുണ്ട്. എന്നാൽ, പുതുതലമുറ മരുന്നുകൾ വന്നതോടെ ഡയസെപാമിന്റെ ഉപയോഗം വളരെക്കുറഞ്ഞതായി പ്രമുഖ മാനസികാരോഗ്യ വിദഗ്ധൻ ഡോ. സി.ജെ. ജോൺ പറഞ്ഞു. ദുർവിനിയോഗം ചെയ്യുന്നവരാണ് ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്നത്.

ഡോക്ടർമാരുടെ നിർദേശപ്രകാരം ഉപയോഗിച്ചില്ലെങ്കിൽ അപകടമാണ്. കിടത്തിച്ചികിത്സയുള്ള ആശുപത്രികളിലെ മെഡിക്കൽ സ്റ്റോറുകളിലേ സാധാരണയായി ഡയസെപാം ആവശ്യമുള്ളൂ.

10 മില്ലിലിറ്ററിന്റെ വില 65 രൂപയാണ്. എന്നാൽ, പ്രതികൾ ഇതു വിറ്റിരുന്നത് 500-1,500 രൂപയ്ക്കാണ്. കള്ളിൽ വീര്യം കൂട്ടാനായി നേരത്തേ ഡയസെപാം ഗുളികകൾ ദുരുപയോഗിച്ചിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..