പത്തനംതിട്ട: കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ ഒൗദ്യോഗിക വാഹനം റോഡിലെ കൈവരി തകർത്ത് കടമുറിയിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച രാത്രി 10.30-ഓടെ കുമ്പഴ വടക്ക് മാർത്തോമ്മാ പള്ളിക്ക് സമീപമാണ് അപകടം. ഡിവൈ.എസ്.പി. എം.അനിൽകുമാറാണ് വാഹനം ഒാടിച്ചിരുന്നത്. കാഞ്ഞിരപ്പള്ളിയിൽനിന്ന് പത്തനാപുരത്തെ വീട്ടിലേക്ക് പോകുകയായിരുന്നു അനിൽ കുമാർ. നിയന്ത്രണം വിട്ട് ആദ്യം ഇടതുവശത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചശേഷം കടമുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഏറെനാളായി ഷട്ടറിട്ടിരുന്ന കടമുറിയിലേക്കാണ് വണ്ടി പാഞ്ഞുകയറിയത്. വാഹനത്തിന് സാരമായ കേടുപാടുണ്ട്.
അപകടത്തിൽ ഡിവൈ.എസ്.പി.ക്ക് കാലിന് ചെറിയ പരിക്കേറ്റതൊഴിച്ചാൽ മറ്റ് കാര്യമായ പ്രശ്നങ്ങളില്ല. മറ്റൊരു വാഹനത്തിൽ അദ്ദേഹം യാത്രതുടർന്നു. വാഹനം പിന്നീട് എ.ആർ.ക്യാമ്പിലേക്ക് മാറ്റി. കടയുടമയ്ക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.
അതേസമയം, ഡിവൈ.എസ്.പി. മദ്യപിച്ച് അലക്ഷ്യമായി വാഹനം ഒാടിച്ചതായി ആക്ഷേപമുണ്ട്. എന്നാൽ, പോലീസ് വാഹനം അപകടത്തിൽപ്പെടുമ്പോൾ ഉയരുന്ന സ്വാഭാവിക പ്രതിഷേധത്തിന്റെ ഭാഗമാണ് ആരോപണമെന്ന് ഡിവൈ.എസ്.പി. അനിൽകുമാർ വിശദീകരിച്ചു. തിങ്കളാഴ്ച രാവിലെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാകണമെന്നതിനാലാണ് രാത്രിതന്നെ പുറപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തിൽ കടയുടമയ്ക്കുണ്ടായ നഷ്ടം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയാണ് ഡിവൈ.എസ്.പി. മടങ്ങിയതെന്ന് അറിയുന്നു. ജില്ലയ്ക്ക് പുറത്തേക്ക് വകുപ്പ് വാഹനത്തിലുള്ള യാത്രയ്ക്ക് അനിൽകുമാർ അനുമതി വാങ്ങിയിരുന്നതായി കോട്ടയം എസ്.പി.യുടെ ഒാഫീസും അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..