കോട്ടയം: പെരിയാർ കടുവാസങ്കേതത്തിലായ എരുമേലി പഞ്ചായത്തിലെ ഏഞ്ചൽവാലി, പമ്പാവാലി വാർഡുകളുടെ മോചനം നിയമക്കുരുക്കിലേക്ക് പോകുമോയെന്ന് ആശങ്ക. ഇൗ വാർഡുകളെ പി.ടി.ആർ. പരിധിയിൽനിന്ന് (പെരിയാർ ടൈഗർ റിസർവ്) ഒഴിവാക്കാനുള്ള സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ കേന്ദ്രവന്യജീവി ബോർഡിന്റെ പരിഗണനയിലാണ്.
ജനവാസ മേഖലകളെ സങ്കേതപരിധിയിൽനിന്ന് ഒഴിവാക്കാൻ ബോർഡ് തീരുമാനമെടുക്കുന്നത് എങ്ങനെയെന്നതിലാണ് ആകാംക്ഷ. രണ്ട് വാർഡുകളെ ഉപാധികൾ ഇല്ലാതെ ഒഴിവാക്കാൻ തീരുമാനിച്ചാൽ ആശ്വാസമാകും. എന്നാൽ പി.ടി.ആർ. പരിധി പുനർനിർണയിക്കാൻ നിർദേശിച്ചാൽ പുതിയ കുരുക്കാകും. വന്യജീവി സങ്കേതങ്ങളുടെ പരിധി പുതുതായി നിശ്ചയിച്ചാൽ ഒരു കിലോമീറ്റർ കരുതൽമേഖല ഉറപ്പ് വരുത്തേണ്ടിവരും. ഇത് പി.ടി.ആറിന്റെ അതിർത്തിയിൽ മുഴുവനുമുള്ള ജനവാസമേഖലകളിലെല്ലാം അസ്വസ്ഥത ഉണ്ടാക്കും.
നേരത്തേ വിജ്ഞാപനം ചെയ്തതോ വിജ്ഞാപനം കാത്തിരിക്കുന്നതോ ആയ വന്യജീവി സങ്കേതങ്ങളിൽ കരുതൽമേഖല നിർബന്ധമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ അതിർത്തി നിശ്ചയിച്ച് പുതിയ വിജ്ഞാപനം വന്നാൽ സ്ഥിതി മാറും. അതോടെ കരുതൽമേഖല ചുറ്റും വേണമെന്നു വന്നാൽ സ്ഥിതി സങ്കീർണമാകും.
കൂടുതൽ ഭക്ഷ്യോത്‌പാദനം എന്ന ലക്ഷ്യത്തിൽ ആളുകളെ കഴിഞ്ഞ നൂറ്റാണ്ടിന്റെ പാതിയോടെ താമസിപ്പിച്ച ഇടമാണ് എരുമേലിയിലെ ഇൗ വാർഡുകൾ. 1953 മുതൽ ജനങ്ങൾ കൈവശഭൂമിക്ക് കരം അടയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 2016-ൽ പട്ടയം കിട്ടുകയും അത് റദ്ദാക്കി ക്രമവത്‌കരിച്ച് വീണ്ടും നൽകുകയും ചെയ്തു. 1200 കുടുംബങ്ങളിലായി 5000 ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..