തൊടുപുഴ: സർവകലാശാലകൾ സ്വതന്ത്രമായിരിക്കണം എന്നത് രാജ്യത്തിന്റെയും ഭരണഘടനയുടേയും തീരുമാനമാണെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്. ന്യൂമാൻ കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർവകലാശാലകളെ സ്വതന്ത്രമാക്കുന്നതിനായി ചില നടപടികൾ ബംഗാളിൽ സ്വീകരിക്കേണ്ടിവന്നു. പലപ്പോഴും എല്ലാ സംസ്ഥാനങ്ങളിലേയും ഗവൺമെന്റുകൾക്ക് സർവകലാശാലകളുടെമേൽ ഒരു പിടിമുറുക്കം ഉണ്ടാകാറുണ്ട്. അവിടെയാണ് നിയമവും ധർമവും നോക്കി പ്രഗത്ഭരായ ചില വ്യക്തികളെ ബംഗാളിൽ വൈസ് ചാൻസലർമാരായി നിയമിച്ചത്. മനസ്സിൽ അപ്പോൾ ഓടിയെത്തിയത് വിശുദ്ധ ന്യൂമാനായിരുന്നു. “എല്ലാം തികഞ്ഞിട്ട് വല്ലതുംചെയ്യാം എന്നുകരുതിയിരുന്നാൽ ഒന്നും നടപ്പില്ല” എന്ന അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു. സംഭവം വലിയ ബഹളമായി. കേസായി. എന്നാൽ, കൽക്കട്ട ഹൈക്കോടതിയും സുപ്രീംകോടതിയും എന്റെ നടപടിയെ ശരിവെച്ചു.
അറിവ്, തിരിച്ചറിവായി മാറുമ്പോഴാണ് നമ്മൾ സംസ്‌കാര സമ്പന്നരാകുന്നത്. തിരിച്ചറിവ് നൽകുകയാണ് വിദ്യാഭ്യാസത്തിന്റെ ഏറ്റവുംവലിയ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമിയിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തേക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ന്യൂമാൻ കോളേജിനായി ഗവർണേഴ്‌സ് അവാർഡ് ഫോർ എക്‌സലൻസ് അവാർഡും അദ്ദേഹം പ്രഖ്യാപിച്ചു.
കോതമംഗലം രൂപത ബിഷപ്പ് റവ. ഡോ. മാർ ജോർജ് പുന്നക്കോട്ടിൽ അധ്യക്ഷനായി. പി.ജെ. ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..