Photo: Mathrubhumi
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബി.ജെ.പി.യുടെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യില്ലെന്നു ആർ.എസ്.എസ്. ബി.ജെ.പി.യുടെ കേന്ദ്രഘടകവുമായുള്ള സ്വരച്ചേർച്ചയില്ലായ്മയാണ് കാരണം. സംഘം ദേശീയഘടകത്തിന്റെ നിർദേശപ്രകാരമാണ് കേരളത്തിലെ പാർട്ടിയോട് ഇത്തരമൊരു നിലപാട് എടുത്തതെന്നാണ് വിവരം.
കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കേരളത്തിലെ പാർട്ടിക്കുനേരെ പലവിധത്തിലുള്ള സാമ്പത്തികാരോപണങ്ങളുണ്ടായി. ഇത്തരം ആരോപണങ്ങളെപ്പറ്റിയുള്ള അന്വേഷണം എങ്ങുമെത്തിയില്ലെങ്കിലും പണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്ന് ആർ.എസ്.എസ്. വിലയിരുത്തിയിരുന്നു.
ഇതിനിടെ പാർട്ടിക്ക് കുഴൽപ്പണക്കേസ് ആരോപണവും നേരിടേണ്ടിവന്നു.
കേരളത്തിലേത് ഉൾപ്പെടെ പലകാര്യങ്ങളിലും ആർ.എസ്.എസിന്റെ താത്പര്യം ബി.ജെ.പി. കേന്ദ്രഘടകം സംരക്ഷിക്കുന്നില്ലെന്നതാണ് അവരുടെ ആക്ഷേപം. കേരളത്തിൽനിന്നുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിലും മറ്റും സംസ്ഥാനഘടകത്തിന്റെ താത്പര്യത്തെക്കാൾ സ്വകാര്യ ഏജൻസികളുടെ അന്വേഷണ റിപ്പോർട്ടുകൾക്കാണ് ബി.ജെ.പി. ദേശീയനേതൃത്വം മുൻതൂക്കം നൽകുന്നത്.
എന്നാൽ, ആർ.എസ്.എസ്. എന്തുനിലപാട് എടുത്താലും തർക്കങ്ങൾ ഉണ്ടായാലും അതൊക്കെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പരിഹരിക്കുമെന്ന വിശ്വാസത്തിൽ കേരളത്തിൽ ശക്തമായ സാന്നിധ്യം ഉണ്ടാക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോവുകയാണ് ബി.ജെ.പി. സംസ്ഥാന ഘടകം. ആർ.എസ്.എസിന്റെ സഹകരണമില്ലാതെ തിരഞ്ഞെടുപ്പുപ്രവർത്തനം എളുപ്പമാകില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പിണക്കം താത്കാലികമായിരിക്കുമെന്ന് നേതാക്കൾ സൂചിപ്പിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ‘മാനേജ്’ ചെയ്യാൻ ആർ.എസ്.എസ്. വിസ്താരക്‌മാരെ നിയോഗിക്കാറുണ്ട്. ഇത്തവണ അതും ഉണ്ടാകില്ല. ഏറ്റവും വിശ്വസ്തരെയാണ് വിസ്താരക് ആയി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേൽനോട്ടത്തിന് ചുമതലപ്പെടുത്തുന്നത്. ഇവരെ വിട്ടുനൽകില്ലെന്നായതോടെ പാർട്ടിക്കാർക്ക് ഈ ചുമതല നൽകി. ഇവരുടെ യോഗം കഴിഞ്ഞമാസം തലസ്ഥാനത്തെ ഹോട്ടലിൽ നടക്കുകയും ചെയ്തു. സംഘടനാ ജനറൽ സെക്രട്ടറി കെ. സുഭാഷ് ഈ യോഗത്തിൽ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..