ഷാജഹാൻ
പാലക്കാട്: സി.പി.എം. മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തി. കൊട്ടേക്കാട് കുന്നങ്കാട് സാഹിബ് കുട്ടിയുടെ മകൻ ഷാജഹാനാണ് (40) മരിച്ചത്. ഞായറാഴ്ച രാത്രി 9.30-ന് കുന്നങ്കാട് ഷാജഹാന്റെ വീടിനടുത്തുള്ള കടയ്ക്ക് പരിസരത്താണ് സംഭവം. സുഹൃത്തുമൊത്ത് കടയിൽ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പിന്നിൽ ആർ.എസ്.എസ്. പ്രവർത്തകരാണെന്ന് സി.പി.എം. ആരോപിച്ചു. എന്നാൽ, കൊലപാതകത്തിൽ പങ്കില്ലെന്നും സി.പി.എമ്മിലെ വിഭാഗീയതയാണ് കൊലപാതകത്തിന് കാരണമെന്നും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പറഞ്ഞു.
അഞ്ചിലധികം പേരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. മരുതറോഡ് പഞ്ചായത്തിൽ, തിങ്കളാഴ്ച ഷാജഹാന്റെ സംസ്കാരം കഴിയുന്നതുവരെ, ഹർത്താലിന് സി.പി.എം. ആഹ്വാനം ചെയ്തു. പ്രവർത്തകർ സംയമനം പാലിക്കണമെന്നും ഊഹാപോഹങ്ങളുടെ പിന്നാലെ പോകാതെ പോലീസ് അന്വേഷണത്തിന് സാവകാശം നൽകണമെന്നും സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
Content Highlights: kerala cpim worker stabbed to death in palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..