സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ തിരുവനന്തപുരം പൂജപ്പുര ഗവ. യു.പി. സ്കൂളിലെത്തിയ മന്ത്രി വി. ശിവൻകുട്ടികുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ്
തിരുവനന്തപുരം: പരിപ്പും പപ്പടവും മെഴുക്കുപെരട്ടിയും അച്ചാറും കൂട്ടി സ്‌കൂളിൽനിന്നു ചോറുണ്ട് മന്ത്രി. വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനുള്ള പരിശോധനയുടെ ഭാഗമായാണ് തിങ്കളാഴ്ച അപ്രതീക്ഷിതമായി പൂജപ്പുര ഗവൺമെന്റ് യു.പി. സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടിയെത്തിയത്. ആദ്യം സ്‌കൂളിലെ പാചകപ്പുരയിലെത്തിയ മന്ത്രി പാചകക്കാരോടു സംസാരിച്ചു. വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയിൽ വിട്ടുവീഴ്ച പാടില്ലെന്ന നിർദേശവും നൽകി. തുടർന്ന് വിദ്യാർഥികൾക്ക് ഭക്ഷണം വിതരണം ചെയ്തപ്പോൾ വരിയിൽ പാത്രവുമായി ഊഴം കാത്തുനിന്നാണ് മന്ത്രി ചോറും കറികളും വാങ്ങിയത്. ക്ലാസ് മുറിയിൽ കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. മന്ത്രി സ്‌കൂളിൽ പരിശോധനയ്ക്കുവന്ന കാര്യം എല്ലാവരോടും പറയണമെന്നും കുട്ടികളോട് വി.ശിവൻകുട്ടി പറഞ്ഞു.
കുട്ടികളുടെ ആരോഗ്യം പ്രധാനമാണെന്നും എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. വൃത്തിയുള്ള ഭക്ഷണവും വെള്ളവും വേണം വിദ്യാർഥികൾക്ക് നൽകാൻ. സ്‌കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിൽ ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, പൊതുവിതരണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന.
Content Highlights: kerala minister v sivankutty in school
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..