പ്രതീകാത്മക ചിത്രം
കോട്ടയം: നിർദ്ദിഷ്ട ശബരിമല വിമാനത്താവളം മധുര വിമാനത്താവളത്തെ ബാധിക്കുമോ എന്നകാര്യത്തിൽ അടുത്തയാഴ്ച സംസ്ഥാനം മറുപടി നൽകും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് റിപ്പോർട്ട് തേടിയത്. ശബരിമല വിമാനത്താവളം സ്ഥാപിക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽനിന്ന് മധുരയ്ക്ക് ആകാശദൂരം 148 കിലോമീറ്ററാണ്. ശബരിപദ്ധതി ഒരു തരത്തിലും മധുരയെ ബാധിക്കില്ലെന്ന് കണ്ടെത്തിയെന്നാണ് അറിയുന്നത്.
നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുമായുള്ള അകലം, അവിടത്തെ യാത്രികരുടെ എണ്ണം, ശബരിമല പദ്ധതി വന്നാൽ അവയെ ബാധിക്കുമോ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് നേരത്തെ വ്യോമയാനമന്ത്രാലയത്തിന് നൽകിയിരുന്നു. അതിൽ മധുരയുടെ വിവരങ്ങൾ ഉൾപ്പെടണമായിരുന്നെന്നാണ് മന്ത്രാലയം നിർദേശിച്ചത്. നിലവിൽ മധുര വിമാനത്താവളം ഉപയോഗിക്കുന്ന ആരും ശബരിമല വിമാനത്താവളം യാത്രയ്ക്ക് തിരഞ്ഞെടുക്കാൻ സാധ്യതയില്ലന്നാണ് വിലയിരുത്തൽ.
പദ്ധതിപ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിലെ പരിസ്ഥിതി ആഘാതപഠനം പൂർത്തിയാകാൻ സമയമെടുക്കും. പല കാലാവസ്ഥകളിൽ, പ്രദേശത്തെ അവസ്ഥ രേഖപ്പെടുത്തേണ്ടതുണ്ട്. സമൂഹികാഘാതപഠനവും നടക്കുന്നു. ഏകദേശം വൃത്താകൃതിയിലാണ് ചെറുവള്ളി എസ്റ്റേറ്റ്. അതിനാൽ, ടേബിൾടോപ്പ് റൺവേ വരുമോയെന്ന് വ്യോമയാനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടേബിൾടോപ്പ് റൺവേ വരില്ലെന്നും 3.50 കിലോമീറ്റർ നീളമുള്ള റൺവേയാണ് ഉദ്ദേശിക്കുന്നതെന്നും സംസ്ഥാനം മറുപടി നൽകി. ഇത് സംസ്ഥാനത്ത് ഏറ്റവും നീളമേറിയതുമാണ്. ഇത്രയും നീളം കണ്ടെത്താനാണ് എസ്റ്റേറ്റിന് പുറത്തേക്കും ഭൂമി ഏറ്റെടുക്കുന്നത്. ഇതിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഇനി വേണ്ട അനുമതികൾ
പ്രതിരോധ വകുപ്പ് അനുമതി നൽകിയതായി മന്ത്രി പാർലമെന്റിൽ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതുള്ളതുകൊണ്ടാണ് ബാക്കി പഠനങ്ങൾക്ക് അനുമതിലഭിച്ചത്. ഇനി വ്യോമയാന മന്ത്രാലയത്തിന്റെ അനുമതികിട്ടണം. അതാണ് എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ, പരിസ്ഥിതിമന്ത്രാലയം, ധനമന്ത്രാലയം എന്നിവയുടെ അനുമതിക്കുള്ള അടിസ്ഥാനം.
സാങ്കേതിക, സാമ്പത്തിക സാധ്യതാവിവരങ്ങൾ തൃപ്തികരമാണെങ്കിൽ മാത്രമേ വ്യോമയാനമന്ത്രാലയം പച്ചക്കൊടി കാട്ടുകയുള്ളൂ. അതുണ്ടായാൽ വിശദപദ്ധതിരേഖയിലേക്ക് നീങ്ങുമെന്ന് വിമാനത്താവളം സ്പെഷ്യൽ ഒാഫീസർ വി. തുളസീദാസ് പറഞ്ഞു.
Content Highlights: kerala state reply to union government over sabarimala airport
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..