നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയ കേസിൽ പ്രതിയായ സ്വപ്ന സുരേഷ് പാലക്കാട്ടെ എച്ച്.ആർ.ഡി.എസ് ഇന്ത്യയുടെ ഓഫീസിൽ പത്രപ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കൊച്ചി: സാമൂഹികമാധ്യമത്തിലൂടെ മതവിദ്വേഷപരാമർശം നടത്തിയെന്ന പരാതിയിൽ ഹൈക്കോടതി അഭിഭാഷകൻ ആർ. കൃഷ്ണരാജിന്റെപേരിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. സ്വർണക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ട സ്വപ്നാ സുരേഷിന്റെ അഭിഭാഷകനാണ് കൃഷ്ണരാജ്.
കെ.എസ്.ആർടി.സി. ബസ് ഡ്രൈവർക്കെതിരേ സാമൂഹികമാധ്യമത്തിൽ കുറിച്ച പരാമർശം മതവിദ്വേഷം ഉളവാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ വി.ആർ. അനൂപാണ് പോലീസിൽ പരാതി നൽകിയത്.
ഐ.പി.സി. 295എ പ്രകാരം വെള്ളിയാഴ്ചയാണ് കേസെടുത്തത്. കൃഷ്ണരാജിന്റെ മൊഴി രേഖപ്പെടുത്തുമെന്നും സൈബർ സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ തെളിവു ശേഖരിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും സെൻട്രൽ പോലീസ് എസ്.എച്ച്.ഒ. അറിയിച്ചു.
മേയ് 30-ന് സാമൂഹികമാധ്യമത്തിൽ വന്ന പോസ്റ്റിന്റെ പേരിൽ ജൂൺ 10-നാണ് സ്റ്റേഷനിൽ പരാതി നൽകിയത്.
പിണറായിയുടെ ഗൂഢാലോചന -കൃഷ്ണരാജ്
പിണറായി വിജയനും ഭാര്യക്കും മകൾക്കുമെതിരേയുള്ള സ്വപ്നയുടെ മൊഴി പുറത്തുവരാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരേയുള്ള കേസെന്ന് അഡ്വ. ആർ. കൃഷ്ണരാജ്. മുഖ്യമന്ത്രി നിയമം ദുരുപയോഗം ചെയ്യുകയാണ്. സാമൂഹികമാധ്യമത്തിലെ കുറിപ്പിൽ മതവിദ്വേഷപരാമർശമില്ല. സ്വപ്നയ്ക്ക് അഭിഭാഷകനെപ്പോലും അനുവദിക്കാത്ത സാഹചര്യത്തിൽ അവർ കോടതിയിൽ നൽകിയ മൊഴിയിൽ പറഞ്ഞ വിവരങ്ങൾ പുറത്തുവിടുന്ന കാര്യം ആലോചിക്കും -കൃഷ്ണരാജ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..