ഭീഷണിക്കത്ത്, നരേന്ദ്രമോദി | Photo: Screengrab/ Mathrubhumi News, ANI
കൊച്ചി: ’പോസ്റ്റ് കാർഡിൽ ആർക്കെങ്കിലും കത്തെഴുതിയിരുന്നോ...? ചോദ്യം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടേതായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ഫോണിൽ സൂക്ഷിച്ചിരുന്ന കത്ത് കാണിച്ചു. ഒപ്പം വായിച്ചു കേൾപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇതു കേട്ടപ്പോൾ തളർന്നു പോകുന്നതുപോലെയാണ് തോന്നിയത്’ - ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ കലൂർ കതൃക്കടവിനു സമീപം ഫാ. മാനുവൽ റോഡിൽ താമസിക്കുന്ന റിട്ട. ഉദ്യോഗസ്ഥനായ ജോണിയുടെ വീട്ടിലേക്കെത്തുന്നത്.
പ്രധാനമന്ത്രിക്ക് വധഭീഷണി..! പേരും മേൽവിലാസവും ഫോൺ നമ്പരുംവരെ വ്യക്തമാക്കി മലയാളത്തിലാണ് കത്തയച്ചത്. അത് കിട്ടിയത് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും. പോലീസിന് കൈമാറിയ കത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദ്യം കത്തിൽ പരാമർശിച്ചിട്ടുള്ള ഫോൺ നമ്പരിൽ വിളിച്ച് മേൽവിലാസവും മറ്റും ശരിയാണോയെന്ന് തിരക്കി. വീട് സ്ഥിതിചെയ്യുന്ന സ്ഥലവും മറ്റ് വിവരങ്ങളും ആരാഞ്ഞ ശേഷമാണ് പോലീസ് വീട്ടിലേക്കെത്തിയത്. പേടിച്ചുപോയ ജോണി ഡയറിയെടുത്ത് സ്വന്തം കൈയക്ഷരം പോലീസിനു കാണിച്ചുകൊടുത്തു. ഒപ്പം തന്റെ കൈവശമുണ്ടായിരുന്ന മറ്റൊരു കത്തും പോലീസിനെ കാണിച്ചു. മുൻപ് കുടുംബ യൂണിറ്റിലെ തർക്കവുമായി ബന്ധപ്പെട്ട് ഒരാൾ തനിക്കെതിരേയെഴുതിയ കത്തായിരുന്നു അത്. ആ കത്തിലെ കൈയക്ഷരവും ഭീഷണിക്കത്തിലെ കൈയക്ഷരവും തമ്മിൽ സാമ്യം തോന്നിയതോടെയാണ് മറ്റാരോ ഇതിനു പിന്നിലുണ്ടെന്ന സംശയം പോലീസിനും തോന്നിയത്.
ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വീട്ടിൽ പോലീസ് ഉദ്യോഗസ്ഥർ വന്നതായി കുടുംബം പറയുന്നു. പോലീസിന്റെ ഇടപെടലുകൾ സമാധാനപരമാണെങ്കിലും കേസിന്റെ തുടർ നടപടികളെക്കുറിച്ചുള്ള ആശങ്ക എല്ലാവരുടെയും മുഖത്തുണ്ട്.
വാർത്ത കവർ ചെയ്യാനെത്തിയ ചാനലുകളുടെ എണ്ണം കൂടിയപ്പോൾ വീടിന്റെ ഗേറ്റടച്ചു. നിനച്ചിരിക്കാതെ ഒരു ദിവസം പൊതുമധ്യത്തിലേക്ക് എത്തിയതിന്റെ അങ്കലാപ്പ് ജോണിക്കും കുടുംബത്തിനും ഇനിയും വിട്ടുമാറിയിട്ടില്ല.
Content Highlights: kerala treat letter against prime minister narendra modi accused johny replies


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..