കെ. കൃഷ്ണൻകുട്ടി| Photo: Mathrubhumi
തിരുവനന്തപുരം: വൈദ്യുതിബോർഡിൽ സമരം ചെയ്യുന്ന ഓഫീസർമാർക്ക് ഇനിയും പരാതിയുണ്ടെങ്കിൽ അതു കേൾക്കാൻ തയ്യാറാണെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി.
നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്, പിൻവലിച്ചു. തർക്കങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ അതും കേൾക്കാം. എന്നാൽ, ബോർഡിന്റെ നിയമങ്ങളുടെ ചട്ടക്കൂടിൽനിന്നുമാത്രമേ അവ പരിഹരിക്കാനാവൂ. മാനേജ്‌മെന്റിനെ തൊഴിലാളികളും തൊഴിലാളികളെ മാനേജ്‌മെന്റും അംഗീകരിക്കുന്ന സാഹചര്യമുണ്ടായാലേ വൈദ്യുതിബോർഡിന് മുന്നോട്ടുപോകാനാവൂ -മന്ത്രി മാതൃഭൂമിയോട് പറഞ്ഞു.
കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാറിന്റെയും സെക്രട്ടറി ബി. ഹരികുമാറിന്റെയും സസ്‌പെൻഷൻ ബോർഡ് പിൻവലിച്ചിരുന്നു. അനധികൃതമായി അവധിയെടുത്തെന്നപേരിൽ നേരത്തേ സസ്‌പെൻഡുചെയ്ത നേതാവ് ജാസ്മിൻ ബാനുവിനെ കോടതി നിർദേശപ്രകാരം തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ, സുരേഷ് കുമാറിനെയും ജാസ്മിനെയും തലസ്ഥാനത്തിനു പുറത്തേക്ക് സ്ഥലംമാറ്റി. ഹരികുമാറിന്റെ പ്രമോഷൻ തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് സമരം തുടരുകയാണ് അസോസിയേഷൻ.
മന്ത്രിയെ ഒറ്റപ്പെടുത്താതെ പ്രശ്നം രമ്യമായി പരിഹരിക്കാനാണ് സി.പി.എം. നേതൃത്വത്തിന്റെ ശ്രമം. 18-നോ 19-നോ മന്ത്രിതലത്തിൽ ചർച്ചയുണ്ടാകുമെന്ന സൂചനയും പാർട്ടി വൃത്തങ്ങൾ നൽകി. ചെയർമാൻ അവഹേളിച്ചെന്നാരോപിച്ച് വനിതാ കമ്മിഷനെ സമീപിക്കാൻ ജാസ്മിൻ ബാനു ബോർഡിന്റെ അനുമതി തേടിയിട്ടുണ്ട്. ഇതുവരെ അനുമതിനൽകിയിട്ടില്ല.
മന്ത്രിഓഫീസിൽ പ്രവർത്തിച്ചകാലത്തെ ആരോപണങ്ങളും കുറ്റപത്രത്തിൽ
ഒാഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ച ഉത്തരവിൽ ഗുരുതരമായ ക്രമക്കേടുകളാണ് ചെയർമാൻ ബി. അശോക് ഉന്നയിച്ചിരിക്കുന്നത്. സുരേഷ്‌കുമാർ മന്ത്രി എം.എം. മണിയുടെ പേഴ്‌സണൽ സ്റ്റാഫിലായിരുന്നപ്പോൾ ഉയർന്ന ആരോപണങ്ങൾ ബോർഡ് അന്വേഷിക്കുന്നെന്ന് അതിൽ പറയുന്നു. അന്ന് ബോർഡിന്റെ വാഹനങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനെക്കുറിച്ചുള്ള പ്രത്യേക അന്വേഷണം അന്തിമഘട്ടത്തിലാണ്. ബോർഡിലെ അനുവദനീയ എണ്ണത്തിനപ്പുറം ജീവനക്കാരെ നിയമിക്കാൻ സുരേഷ്‌കുമാർ ഇടപെട്ടതിനെക്കുറിച്ചും അന്വേഷണം നടക്കുന്നെന്നും ഉത്തരവിൽ പറയുന്നു.
Content Highlights: kseb board strike: ready to listen if more complaints are there says minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..