അബ്ദുൾ നാസർ മദനി | ഫോട്ടോ: മാതൃഭൂമി
കൊച്ചി: കർണാടകയിൽ പുതിയ കോൺഗ്രസ് സർക്കാർ വരുന്നതോടെ പി.ഡി.പി. ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് വരുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുമെന്ന് പ്രതീക്ഷ. മഅദനിയുടെ കേരളസന്ദർശനത്തിനായി സുരക്ഷ ഒരുക്കുന്നതിന് ജി.എസ്.ടി. അടക്കം 60 ലക്ഷത്തോളം രൂപവേണമെന്നാണ് കർണാടകയിലെ ബി.ജെ.പി. സർക്കാർ ആവശ്യപ്പെട്ടിരുന്നത്.
ബാംഗ്ലൂരിലെ വീട്ടിൽ കഴിയുന്ന മഅദനിക്ക് കൊല്ലത്തും കൊച്ചിയിലുമുള്ള വീടുകൾ സന്ദർശിക്കുന്നതിനുള്ള അപേക്ഷയാണ് നൽകിയിരിക്കുന്നത്. സുരക്ഷയൊരുക്കാൻ ഇത്രയും തുക ആവശ്യമാണെന്നാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. ഐ.പി.എൽ. അടക്കമുള്ള പരിപാടികൾക്ക് സർക്കാർ സുരക്ഷയൊരുക്കുന്നതിനുള്ള വാണിജ്യാടിസ്ഥാനത്തിലെ നിരക്കുതന്നെയാണ് മഅദനിയുടെ സുരക്ഷയ്ക്കും കർണാടക സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ മഅദനിയോട് മാനുഷിക പരിഗണന കാട്ടുമെന്നാണ് പി.ഡി.പി. നേതാക്കൾ പ്രതീക്ഷിക്കുന്നത്. ഇതിനായി സർക്കാരിനെ സമീപിക്കും. സർക്കാർ തലത്തിൽ സമ്മർദം ചെലുത്തുന്നതിന് കേരള സർക്കാരിനെയും പാർട്ടിതലത്തിൽ ഇടപെടുന്നതിന് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും പി.ഡി.പി. നേതൃത്വം സമീപിക്കും.
മഅദനിയെ കേരളത്തിൽ എത്തിക്കുന്നതിനുവേണ്ട പണം കണ്ടെത്താൻ പി.ഡി.പി. നേതാക്കൾ സ്വത്ത് വിൽപ്പനയ്ക്കുവരെ തയ്യാറായി രംഗത്തുവന്നിട്ടുണ്ട്. പണം കണ്ടെത്താൻ പാർട്ടി നേതൃത്വം പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ മഅദനിതന്നെ വിലക്കുകയായിരുന്നു. ഇത്രയും ഭീമമായ തുക ചെലവഴിച്ചുകൊണ്ട് നാട്ടിലേക്ക് വരേണ്ടതില്ലെന്ന തീരുമാനത്തിലാണ് അദ്ദേഹം.
Content Highlights: Madani's journey to Kerala; PDP has raised hopes in the Congress government in Karnataka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..