എം.ബി രാജേഷ് | Photo - Mathrubhumi archives
തിരുവനന്തപുരം: കേരളത്തിൽ സ്പീക്കർക്കസേര വിട്ട് അതേ നിയമസഭയുടെ കാലത്ത് മന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാണ് എം.ബി. രാജേഷ്. പി.പി. തങ്കച്ചനും വക്കം പുരുഷോത്തമനുമാണ് രാജേഷിന്റെ മുൻഗാമികൾ.
1991-ലെ കെ. കരുണാകരൻ മന്ത്രിസഭയുടെകാലത്ത് സ്പീക്കറായ തങ്കച്ചൻ, കരുണാകരന്റെ രാജിയെത്തുടർന്ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോഴാണ് മന്ത്രിസഭയിൽ എത്തിയത്. കൃഷിവകുപ്പാണ് അദ്ദേഹം കൈകാര്യംചെയ്തത്. വക്കം പുരുഷോത്തമൻ സഭാധ്യക്ഷസ്ഥാനത്തുനിന്ന് മന്ത്രിയായതും മുഖ്യമന്ത്രി മാറിയപ്പോഴാണ്. 2004-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോൾ സ്പീക്കറായ വക്കം, ആന്റണി രാജിവെച്ചപ്പോൾ ഉമ്മൻചാണ്ടിക്കൊപ്പം മുഖ്യമന്ത്രിസ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടു. മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വക്കം പുരുഷോത്തമൻ ധനമന്ത്രിയായി. വക്കം പുരുഷോത്തമനും തേറമ്പിൽ രാമകൃഷ്ണനും മാത്രമാണ് രണ്ടുപ്രാവശ്യം സ്പീക്കർപദവിയിലെത്തിയവർ.
സ്പീക്കറായവരിൽ ഭൂരിപക്ഷവും അതിനു മുമ്പോ, പിമ്പോ മന്ത്രിക്കസേരയിലെത്തിയെന്ന പ്രത്യേകതയും സഭയ്ക്കുണ്ട്. സ്പീക്കറായിരുന്നശേഷം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയായശേഷം ഉപമുഖ്യമന്ത്രിയുമായ ഒരാളേ സഭാചരിത്രത്തിലുള്ളൂ. അത് സി.എച്ച്. മുഹമ്മദ് കോയയാണ്. കെ.എം. സീതിസാഹിബിനെ സ്പീക്കറാക്കിയതുതന്നെ ലീഗിൽനിന്ന് രാജിവെപ്പിച്ചിട്ടാണ്. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് 1961 ജൂൺമുതൽ നവംബർവരെയുള്ള ഏതാനും മാസങ്ങളാണ് സി.എച്ച്. സ്പീക്കറായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..