എം.ബി. രാജേഷ് | Photo: Mathrubhumi
തിരുവനന്തപുരം: നിയമസഭയ്ക്ക് ആധുനികവും ജനകീയവുമായ മുഖംപകർന്ന സ്പീക്കർ പദവിക്കുശേഷം എം.ബി. രാജേഷ് ചൊവ്വാഴ്ച മന്ത്രിപദത്തിലേക്കു പ്രവേശിക്കുന്നു. എം.വി. ഗോവിന്ദനു പകരം തദ്ദേശസ്വയംഭരണ-എക്സൈസ് മന്ത്രിയായി രാവിലെ 11-ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ.
നിയമസഭാ ലൈബ്രറി പൊതുജനങ്ങൾക്കും തുറന്നുകൊടുക്കാൻ തത്ത്വത്തിൽ അനുമതി നൽകിയാണ് സ്പീക്കർസ്ഥാനത്തുനിന്ന് രാജേഷിന്റെ മടക്കം. നിലവിൽ എം.എൽ.എ.മാർക്കും ഗവേഷകർക്കും മാത്രമേ ലൈബ്രറി ഉപയോഗിക്കാൻ അനുമതിയുള്ളൂ. അതു ജനകീയമാക്കാൻ അവസരമൊരുക്കണമെന്ന് എം.ബി. രാജേഷ് നിർദേശംനൽകിയതായി അധികൃതർ പറഞ്ഞു.
ഭരണഘടനാനിർമാണസഭയുടെ ചർച്ചകളും സംവാദങ്ങളും മുഴുവൻ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതാണ് മറ്റൊരു യജ്ഞം. ഒരു തദ്ദേശഭാഷയിലേക്ക് രാജ്യത്ത് ആദ്യമായാണ് ഈ മൊഴിമാറ്റം. ഇതിനു പ്രത്യേകസംഘത്തെ നിയോഗിച്ചു. 12 വാല്യങ്ങളുള്ള പരിഭാഷാഗ്രന്ഥങ്ങൾ 2025-ൽ പുറത്തിറങ്ങും.
പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കെ ഇ-നിയമസഭയ്ക്ക് മുൻകൈയെടുത്തിരുന്നു. അതു പൂർത്തീകരിച്ചത് രാജേഷും. നിയമസഭയിലെ ഫയൽനീക്കം പൂർണമായി കടലാസുരഹിതമാക്കി. സഭാനടപടികൾ ജനങ്ങൾക്കു വീക്ഷിക്കാൻ പാകത്തിൽ സഭാ ടി.വി. സമ്പൂർണ തത്സമയസംപ്രേഷണത്തിലേക്കുമാറ്റി. നേരത്തേ ചോദ്യോത്തരവേള മാത്രമേ ഇങ്ങനെ ഉണ്ടായിരുന്നുള്ളൂ. രേഖകളെല്ലാം സീറ്റിനുമുന്നിലെ സ്‌ക്രീനിൽ ലഭ്യമാക്കി സഭാനടപടികളും ഡിജിറ്റലാക്കി. നിയമസഭാമ്യൂസിയത്തിന്റെ നവീകരണത്തിനും തുടക്കവുമിട്ടു.
Content Highlights: mb rajesh to take oath as minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..