അരിക്കൊമ്പൻ | Photo: Mathrubhumi Library
മൂന്നാർ: അരിക്കൊമ്പൻ ദൗത്യത്തെക്കുറിച്ച് റിപ്പോർട്ട് നൽകാനായി ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി മൂന്നാറിൽ സിറ്റിങ് നടത്തി. ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 നാട്ടുകാരിൽനിന്ന് സമിതി വിവരങ്ങൾ ശേഖരിച്ചു.
എന്നാൽ, സിറ്റിങ്ങിൽ തങ്ങളെ പങ്കെടുപ്പിക്കുന്നില്ലെന്ന് ആരോപിച്ച് ജനപ്രതിനിധികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി വാക്കേറ്റവുമുണ്ടായി. തുടർന്ന് 10 ജനപ്രതിനിധികളെ സിറ്റിങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചു. ഇവരിൽനിന്നും സമിതി വിവരങ്ങൾ ശേഖരിച്ചു. പിന്നീട് സമിതി അംഗങ്ങൾ ചിന്നക്കനാൽ സന്ദർശിച്ചു.
മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സിറ്റിങ് നടന്നത്. സി.സി.എഫ്മാരായ ആർ.എസ്. അരുൺ, എച്ച്.പ്രസാദ് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എൻ.വി.കെ. അഷ്റഫ്, കെയർ എർത്ത് ട്രസ്റ്റ് ചെന്നൈ ചെയർമാൻ പി.എസ്. ഈസ. അമിക്കസ് ക്യൂറി രമേശ് ബാബു എന്നിവർ എത്തിയിരുന്നു.
ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ബേബി, ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ആർ. ജയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. വനരാജ്, സി.പി.എം. ഏരിയ സെക്രട്ടറി എം.പി. സുനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രശ്നങ്ങൾ പറയാൻ കഴിഞ്ഞു
തങ്ങളുടെ പ്രശ്നങ്ങൾ സമിതിയെ ധരിപ്പിക്കാൻ സാധിച്ചുവെന്ന് സിറ്റിങ്ങിനുശേഷം ജനപ്രതിനിധികൾ പറഞ്ഞു. ഓരോരുത്തരുടെയും ഭാഗം കേൾക്കാൻ സമിതി തയ്യാറായി. കാട്ടാനശല്യത്തിൽ ഉണ്ടായ മരണങ്ങൾ, കൃഷിനാശം, വീടുകൾക്കുണ്ടായ നാശം തുടങ്ങിയവയെല്ലാം സമിതിയെ ധരിപ്പിച്ചിട്ടുണ്ട്. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോകണം എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ല. കാട്ടാനകൾക്ക് ആവശ്യമായ തീറ്റ ലഭ്യമാക്കുക, ശക്തമായ വേലിക്കെട്ട് നിർമിക്കുക തുടങ്ങിയ കാര്യങ്ങളും അറിയിച്ചെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
Content Highlights: mission arikkomban: expert panel collects information from locals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..