മോൻസൺ മാവുങ്കൽ Photo: facebook.com|DrMonsonMavunkal
കൊച്ചി: വ്യാജപുരാവസ്തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പുനടത്തിയെന്ന കേസിൽ മോൻസൺ മാവുങ്കലിനെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നാലുദിവസം ചോദ്യംചെയ്തു. വിയ്യൂർ ജയിലിലെത്തിയാണ് ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടർ ഉൾപ്പടെയുള്ള സംഘം ചോദ്യംചെയ്തത്. മൊഴികളുടെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ടവരെ വൈകാതെ ചോദ്യംചെയ്യാൻ വിളിപ്പിക്കും.
കള്ളപ്പണ ഇടപാട് സംശയിച്ച് 2021 നവംബർ ആദ്യം ഇ.ഡി. മോൻസണിന്റെപേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരാതിക്കാരനായ കോഴിക്കോട് മാവൂർ സ്വദേശി യാക്കുബ് പുരായിൽ ഉൾപ്പെടെ മൂന്നുപേരിൽനിന്ന് മൊഴിയെടുത്തിരുന്നു.
ജനുവരിയിൽ മുൻ ഡി.ഐ.ജി. സുരേന്ദ്രനെ ചോദ്യംചെയ്തു. മോൻസണുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ഐ.ജി. ലക്ഷ്മണിനെയും ചോദ്യംചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് കഴിഞ്ഞമാസം ഇ.ഡി. കത്തുനൽകിയിരുന്നു.
ഇതിനുപിന്നാലെയായിരുന്നു മോൻസൺ മാവുങ്കലിനെ വിയ്യൂർ ജയിലിലെത്തി ഇ.ഡി. സംഘം ചോദ്യംചെയ്തത്. ഇടനിലക്കാരിയാണെന്ന് ആരോപണമുയർന്ന അനിത പുല്ലയിലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യാൻ ഇ.ഡി. ശ്രമിച്ചേക്കും. വിദേശത്ത് സ്ഥിരതാമസക്കാരിയായ ഇവർ കേരളത്തിൽനിന്ന് മടങ്ങുന്നതിനുമുന്നേ ചോദ്യംചെയ്യാനാണ് സാധ്യത.
ഇ.ഡി.ക്ക് മോൻസൺ മാവുങ്കൽ നൽകിയ മൊഴിയിൽ സംസ്ഥാന മുൻ പോലീസ് മേധാവിയും കൊച്ചി മെട്രോ എം.ഡി.യുമായ ലോക്നാഥ് ബെഹ്‌റയെക്കുറിച്ചും പരാമർശമുള്ളതായി സൂചന. മൊഴി വിശദമായി പരിശോധിച്ചശേഷം ബെഹ്‌റയെയും ഇ.ഡി. ചോദ്യംചെയ്യാൻ വിളിപ്പിച്ചേക്കും.
Content Highlights: monson mavunkal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..