പി.കെ. കുഞ്ഞാലിക്കുട്ടി | ഫോട്ടോ: മാതൃഭൂമി
കൊച്ചി: മുസ്‌ലിം ലീഗ് കടുപ്പിച്ചെന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിച്ചാണ് ഘടകകക്ഷി നേതാക്കൾ വെള്ളിയാഴ്ച യു.ഡി.എഫ്. ഏകോപനസമിതി യോഗത്തിനെത്തിയത്. എന്നാൽ, കത്തിനിന്ന വിവാദങ്ങളിൽ വെള്ളംകോരി ഒഴിക്കുകയായിരുന്നു ലീഗ്. യോഗത്തിൽ സംസാരിച്ച പി.കെ. കുഞ്ഞാലിക്കുട്ടി, അദ്ദേഹംകൂടി ഉൾപ്പെട്ട പ്രശ്നത്തിൽപോലും മയപ്പെട്ട സമീപനമാണ് സ്വീകരിച്ചത്.
അരിയിൽ ഷൂക്കൂർ വധവുമായി ബന്ധപ്പെട്ട്, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ വിവാദമുയർന്നപ്പോൾ, അത് ഗൗരവപ്പെട്ട വിഷയമാണൈന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ആ വിഷയം താൻ സുധാകരനുമായി സംസാരിച്ചെന്നും പ്രതികരണം ആനിലയ്ക്ക് ഉള്ളതായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെന്നും കുഞ്ഞാലിക്കുട്ടിതന്നെ പറഞ്ഞു.
ഒപ്പം ഇ.പി. ജയരാജൻ വിഷയത്തിൽ സി.പി.എമ്മിന്റെ ആഭ്യന്തരവിഷയമെന്നു പറഞ്ഞത് തിരക്കിലായിരുന്നെന്നും പിന്നീട് താൻ അത് പഠിച്ചശേഷം വിശദമായി പറഞ്ഞെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
മൃദുഹിന്ദുത്വ സമീപനവുമായി ബന്ധപ്പെട്ട് എ.കെ. ആന്റണി നടത്തിയ പ്രസ്താവന മുസ്‌ലിം ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നും അവർ യു.ഡി.എഫിൽ അത് ഉന്നയിക്കുമെന്നും നേതാക്കൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ആ വിഷയം യോഗത്തിൽ പരാമർശിക്കപ്പെട്ടതേയില്ല. എ.കെ. ആന്റണിയുടെ പ്രസ്താവനയിൽ മുസ്‌ലിം ലീഗിന് ആശങ്കവരേണ്ട കാര്യമില്ലെന്നും അത് മുന്നണിയോഗത്തിൽ ചർച്ചയ്ക്കുവരേണ്ട സാഹചര്യമില്ലെന്നുമാണ് യു.ഡി.എഫ്. കൺവീനർ എം.എം. ഹസന്റെ അഭിപ്രായം.
രാവിലെ കോൺഗ്രസും രാത്രി ബി.ജെ.പി.യുമെന്ന് കോൺഗ്രസുകാരെ കളിയാക്കുന്ന സി.പി.എമ്മിന്റെ നയത്തെയാണ് ആന്റണി വിമർശിച്ചതെന്നും ഹസൻ വ്യാഖ്യാനിക്കുന്നു. അങ്ങനെയല്ലെങ്കിൽ ആന്റണി എന്താണ് ഉദ്ദേശിച്ചതെന്ന് ആന്റണിയോടുതന്നെ ചോദിക്കണമെന്നും ഹസൻ പറഞ്ഞു.
കെ.പി.സി.സി. പ്രസിഡന്റുനടത്തിയ പ്രസ്താവനകൾ മുസ്‌ലിം ലീഗിന് മനോവിഷമം ഉണ്ടാക്കുന്നുണ്ടെങ്കിലും ‘നാക്കുപിഴ’യിൽ ഉൾപ്പെടുത്തി യു.ഡി.എഫ്. കൺവീനർ അതും അവഗണിച്ചു. ഏത് സ്ഥാനത്തിരുന്നാലും നാക്കുപിഴവന്നാൽ എന്തുചെയ്യുമെന്ന നിസ്സഹായതയാണ് യു.ഡി.എഫ്. കൺവീനർ മാധ്യമങ്ങളോട് പങ്കുവെച്ചത്.
Content Highlights: muslim league


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..