എം.കെ മുനീർ,പി.എം.എ സലാം
മലപ്പുറം: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ആർ.എസ്.എസ്. പരാമർശങ്ങളിൽ മുസ്‌ലിം ലീഗിന് കടുത്ത അതൃപ്തി. തന്റെ പ്രസ്താവനകൾ വളച്ചൊടിച്ചതും വാക്കുപിഴയുമാണെന്ന് സുധാകരൻ വിശദീകരിച്ചിട്ടുണ്ടെങ്കിലും ലീഗ് നേതൃത്വം അത് മുഖവിലയ്ക്കെടുത്തിട്ടില്ല. അനവസരത്തിലുണ്ടാക്കിയ ഇത്തരം വിവാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും തിരുത്തൽ നടപടികൾ ഉണ്ടാകണമെന്നുമാണ് ലീഗ് നിലപാട്. ബുധനാഴ്‌ച മലപ്പുറത്ത് ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ചർച്ചചെയ്ത് തുടർനടപടികളിലേക്കു നീങ്ങാനാണ് തീരുമാനം.
ഇപ്പോഴത്തെ വിവാദങ്ങളിൽ പാർട്ടി കക്ഷിയല്ലെന്നും അത് കോൺഗ്രസിനാണ് കൂടുതൽ ക്ഷീണമുണ്ടാക്കുകയെന്നും ലീഗ് നേതൃത്വം പറയുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുപോലും ഇത്തരം വീഴ്‌ചകളുണ്ടായാൽ അത് യു.ഡി.എഫിൽ പ്രതീക്ഷയർപ്പിക്കുന്നവരിൽ വലിയ നിരാശയുണ്ടാക്കും. അത് മുന്നണിക്കുതന്നെ തിരിച്ചടിയാകുമെന്നും ലീഗ് മുന്നറിയിപ്പുനൽകുന്നു.
സുധാകരന്റെ പരാമർശങ്ങൾ ലീഗിലെ നേതാക്കളെയും അണികളെയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട്. സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാമും ഉന്നതാധികാരസമിതി അംഗം എം.കെ. മുനീറുമെല്ലാം അതൃപ്തി പരസ്യമായിത്തന്നെ വ്യക്തമാക്കി. വിഷയം ഗൗരവമായിക്കണ്ട് പ്രതിരോധിക്കണമെന്ന് കീഴ്ഘടകങ്ങളിൽനിന്നടക്കം ആവശ്യമുയർന്നിട്ടുണ്ട്. ശക്തമായി പ്രതികരിച്ചില്ലെങ്കിൽ ഈ വിവാദത്തിന് പാർട്ടിയും വില നൽകേണ്ടിവരുമെന്നാണ് ലീഗിലെ പൊതുവികാരം.
ചർച്ചചെയ്യണം, ആവർത്തിക്കരുത് -പി.എം.എ. സലാം
മലപ്പുറം: കോൺഗ്രസിനെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുക എന്ന നിലപാടിന് വിരുദ്ധമായി കാര്യങ്ങൾ പോകുമ്പോൾ അത് ചർച്ചചെയ്ത് പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ആർ.എസ്.എസ്. പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് ആവർത്തിക്കാൻ പാടില്ല. ബഹളമുണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല. എന്നാൽ, പറയേണ്ട വേദിയിൽ ഗൗരവമായി ഉന്നയിക്കുകതന്നെ ചെയ്യും. യു.ഡി.എഫിന്റെ ഐക്യവും കെട്ടുറപ്പും നിലനിർത്താനാണ് എല്ലാ നേതാക്കളും ശ്രമിക്കേണ്ടത്. പക്ഷേ, അദ്ദേഹത്തിന്റെ അനവസരത്തിലുള്ള ഈ പരാമർശങ്ങൾ അതിനു തടസ്സമാകുന്നോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ജനം യു.ഡി.എഫിനെ പ്രതീക്ഷയോടെ നോക്കിക്കാണുമ്പോൾ അതിനൊത്ത് പ്രവർത്തിക്കാനും മുന്നോട്ടുപോകാനും മുന്നണിക്കും നേതാക്കൾക്കും ബാധ്യതയുണ്ട്. അതിനുപകരം അനാവശ്യവിവാദങ്ങൾ അനവസരത്തിൽ ഉണ്ടാക്കുന്നത് അംഗീകരിക്കാൻ നിവൃത്തിയില്ലെന്നും സലാം കൂട്ടിച്ചേർത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..