ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | photo: PTI
തിരുവനന്തപുരം: ബി.ജെ.പി. പ്രതിനിധിസംഘം നൽകിയ നിവേദനത്തിൽ നടപടി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കൈമാറിയ കത്തിനെച്ചൊല്ലി വിവാദം. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കുറ്റാരോപിതനായ കോഴക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽ നടപടി ആവശ്യപ്പെട്ടായിരുന്നു നിവേദനം നൽകിയത്.
സർക്കാരിനും പോലീസിനുമെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള നിവേദനം ഉചിതമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് 2021 ജൂൺ പത്തിനാണ് ഗവർണർ കത്തയച്ചത്. ജൂൺ ഒമ്പതിന് ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി. സുധീർ, എസ്. സുരേഷ്, വി.വി. രാജേഷ് എന്നീ നേതാക്കൾ ഉൾപ്പെട്ട ബി.ജെ.പി. പ്രതിനിധിസംഘം ഗവർണറെ സന്ദർശിച്ചുനൽകിയതാണ് നിവേദനം.
പോലീസ് സംവിധാനത്തെ വൻതോതിൽ ദുരുപയോഗം ചെയ്യുകയാണ് സർക്കാരെന്ന് ബി.ജെ.പി. ആരോപിച്ചതായി ഗവർണർ മുഖ്യമന്ത്രിക്കുള്ള കത്തിൽ ചൂണ്ടിക്കാട്ടി.
കൊടകര കുഴൽപ്പണക്കേസിൽ ഉൾപ്പെടെ കെ. സുരേന്ദ്രനെ ലക്ഷ്യമിട്ട് സർക്കാരും സി.പി.എമ്മും പ്രവർത്തിക്കുന്നെന്നാണ് ബി.ജെ.പി.യുടെ ആരോപണം. കൊടകരക്കേസിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മികച്ച അന്വേഷണം നടന്നിരുന്നു.
എന്നാൽ, സി.പി.എം. സംസ്ഥാന സെക്രട്ടറി ബി.ജെ.പി.ക്കെതിരേ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയതിൽ തെറ്റെന്തെന്ന് ഗവർണർ
തനിക്കു പല പരാതികളും കിട്ടാറുണ്ടെന്നും അത് മുഖ്യമന്ത്രിക്കു കൈമാറിയെങ്കിൽ എന്താണ് തെറ്റെന്നും ഗവർണർ ചോദിച്ചു. കെ. സുരേന്ദ്രനുമായി ബന്ധപ്പെട്ട നിവേദനത്തിൽ മുഖ്യമന്ത്രി കത്തെഴുതിയ വിവാദത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: Need favourable intervention in hawala case, Governor's letter to CM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..