പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
കൊല്ലം: കേരളത്തിൽ പുതിയ ക്രൈസ്തവ പാർട്ടി രൂപവത്കരിക്കാനുള്ള നീക്കങ്ങൾക്കുപിന്നിൽ ബി.ജെ.പി. ദേശീയ നേതൃത്വം. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കാതെയാണ് ഡൽഹിയിലും എറണാകുളത്തുമായി പ്രധാന ചർച്ചകൾ നടന്നുവരുന്നത്.
ബി.ജെ.പി. ദേശീയ നേതൃത്വവുമായി അടുപ്പമുള്ള മധ്യകേരളത്തിലെ ബിഷപ്പിനൊപ്പം പുതിയ പാർട്ടി രൂപവത്കരിക്കുന്ന നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരെ കണ്ടിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി ബിഷപ്പും അസം മുഖ്യമന്ത്രിയും അനൗദ്യോഗിക ചർച്ചകളിൽ പങ്കെടുത്തതായാണ് വിവരം. ഭരണഘടനാപദവി വഹിക്കുന്ന രണ്ട് മലയാളി നേതാക്കളും സഭാനേതൃത്വവുമായി ബി.ജെ.പി.ക്കുവേണ്ടി ആശയവിനിമം നടത്തിയിരുന്നു.
ആദ്യചർച്ചകളിലുണ്ടായിരുന്ന ഒരു കേരള കോൺഗ്രസ് മുൻ എം.എൽ.എ. പിന്നീട് പിന്മാറി. രണ്ട് മുൻ എം.എൽ.എ. മാരും കേരള കോൺഗ്രസ്, കോൺഗ്രസ് പാർട്ടികളുടെ ടിക്കറ്റിൽ എം.പി.യും എം.എൽ.എ.യുമായിരുന്ന മുതിർന്ന നേതാവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമൊക്കെയുണ്ടെങ്കിലും ഇവർക്ക് വലിയ ജനകീയാടിത്തറയില്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. ദേശീയ നേതൃത്വത്തിലെ പ്രമുഖൻ. അതുകൊണ്ടുതന്നെ കൂടുതൽ ചെറുഗ്രൂപ്പുകളെ ഒപ്പം ചേർക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ട്. സഭയുമായി ബന്ധമുള്ള കർഷക സംഘടനയെ മുൻനിർത്തി ബി.ജെ.പി. അനുകൂല നിലപാട് പ്രചരിപ്പിക്കാനും ശ്രമമുണ്ട്.
കത്തോലിക്ക സഭയെ മാത്രമാണ് ഇപ്പോൾ ബി.ജെ.പി. നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ മണ്ഡലങ്ങളിൽ കത്തോലിക്ക വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചർച്ചകൾ മുന്നോട്ടുപോകുന്നത്. സമാന്തരമായി ആർ.എസ്.എസ്. നേതാക്കളും കത്തോലിക്ക സഭയുമായി നിരന്തര സമ്പർക്കത്തിലാണ്. ആർ.എസ്.എസ്. ദേശീയ നേതാവ് ഇന്ദ്രേഷ്‌കുമാർ പലതവണ കേരളത്തിലെ സഭാതലവന്മാരുമായി ചർച്ച നടത്തിയിട്ടുണ്ട്.
Content Highlights: New christian party BJP central leadership delhi ernakulam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..