മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: കേരളത്തിന്റെ വഴി ഒന്നൊന്നായി കേന്ദ്രം മുടക്കിയപ്പോൾ ഇവിടെനിന്ന് ലോക്‌സഭയിലേക്കുപോയ 18 യു.ഡി.എഫ്. എം.പി.മാർ എന്താണുചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചോദ്യം മുൻനിർത്തി വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ കേരളജനത കുറ്റവിചാരണ ചെയ്യും. ആ ജനരോഷക്കൊടുങ്കാറ്റിൽ യു.ഡി.എഫ്. കരിയിലപോലെ പറന്നുപോവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടിപറയുകയായിരുന്നു മുഖ്യമന്ത്രി.
നന്ദിപ്രമേയചർച്ചയിൽ വസ്തുനിഷ്ഠവും രൂക്ഷവുമായ വിമർശനമുണ്ടാകാത്തത് വിമർശിക്കപ്പെടാൻവേണ്ട ഒരു ദുഷ്‌ചെയ്തിയും സർക്കാരിൽനിന്നുണ്ടായില്ല എന്നതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോഡോയാത്ര നല്ലനിലയിൽ സമാപിക്കാനായി ജോഡോയാത്ര നല്ലനിലയിൽ സമാപിക്കാനായെന്നു മുഖ്യമന്ത്രി പ്രശംസിച്ചു. ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ രാഷ്ട്രീയപരിപാടിയായതിനാലാണ് അത് ആ നിലയ്ക്ക് നടക്കട്ടെയെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി. നയങ്ങളെ എതിർക്കുന്ന മുഖ്യമന്ത്രിയാണ് തെലങ്കാനയിലേത്. അതിനാലാണ് അവിടെനടന്ന പരിപാടിയിൽ പങ്കെടുത്തത്. ഇതിനൊപ്പം ചില സർക്കാർ പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലീഗ് വിട്ടുവരുമെന്ന് കരുതുന്നില്ല
യു.ഡി.എഫിലെ പ്രധാനകക്ഷിയാണ് മുസ്‌ലിംലീഗെന്നും അവർ യു.ഡി.എഫ് വിട്ടുവരുമെന്ന് തങ്ങൾ കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം. നേതാക്കൾ ലീഗിനെ എൽ.ഡി.എഫിലേക്ക് സ്വാഗതംചെയ്യുകയാണെന്ന് ലീഗ് അംഗങ്ങളുടെ പരാമർശങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..