Photo: Print
കണ്ണൂർ: റെയിൽവേ സ്റ്റാളുകളിലും പ്ലാറ്റ്‌ഫോമുകളിലും ഉഴുന്നുവടയും പഴംപൊരിയും വാങ്ങാനാളില്ല. കൂടുതൽ വിൽക്കപ്പെടുന്ന പലഹാരങ്ങൾക്കാണ് ഈ ഗതി. പുതിയ വിലയിൽ രുചിമറന്ന് യാത്രക്കാർ മുഖംതിരിച്ചതാണ് കാരണം. ഇതിനാൽ പല സ്റ്റേഷനുകളിലും ഇപ്പോഴുംപഴയ വിലയ്ക്കാണ് പലഹാരങ്ങൾ വിൽക്കുന്നത്. സ്റ്റേഷൻ സ്റ്റാളുകളിൽ വിൽക്കുന്ന 60 ആഹാര ഇനങ്ങൾക്ക് ദക്ഷിണ റെയിൽവേ വില കൂട്ടിയത് ഫെബ്രുവരിയിലാണ്. പ്രാതലിനും ഊണിനും ലഘുആഹാരത്തിനും വില വർധിച്ചു. വില വർധന ഏറ്റവുമധികം തിരിച്ചടിയായത് പഴംപൊരിക്കാണ്. 20 രൂപ നൽകിയാലെ ഒരു പഴംപൊരി കിട്ടൂ. 13 രൂപയുണ്ടായിരുന്ന പഴംപൊരിയാണ് 20-ൽ എത്തിയത്. വിലയിൽ രുചിമറന്ന് യാത്രക്കാർ ഇവയെ അവഗണിച്ചു. വിൽപ്പന പാടെ കുറഞ്ഞു. ഇപ്പോൾ പല സ്റ്റേഷനുകളിലും പത്തിനും പതിമൂന്നിനും തന്നെ പഴംപൊരി നൽകുന്നു.
ആവശ്യക്കാരേറെയുള്ള ഉഴുന്നുവടയ്ക്ക് ചട്ട്‌നി സഹിതം രണ്ടെണ്ണത്തിന് 17 രൂപയായിരുന്നു. ഇത് 25 രൂപയായി. ഇതോടെ വിൽപ്പനയും കുറഞ്ഞു. അതിനാൽ ഇപ്പോൾ ഒരെണ്ണത്തിന് 10 രൂപയും രണ്ടെണ്ണത്തിന് 20 രൂപയുമാണ് വാങ്ങുന്നത്. സമൂസ (രണ്ട് എണ്ണം) 17 രൂപയിൽനിന്ന് 25 രൂപയായി. ടൗണുകളിൽ പഴംപൊരിക്ക് 12 രൂപയാണ് വാങ്ങുന്നത്. ഐ.ആർ.സി.ടി.സി.യും നിരക്കുപരിശോധനാസമിതിയും നൽകിയ ശുപാർശ പ്രകാരമാണ് റെയിൽവേ പുതിയ നിരക്ക് നിർണയിച്ചത്.
ചായക്കട പ്ലാറ്റ്ഫോമിന് പുറത്തേക്ക്
പ്ലാറ്റ്ഫോമിൽനിന്ന് ചായക്കട (കാറ്ററിങ് സ്റ്റാൾ) പുറത്തേക്ക് വന്നുതുടങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ ആദ്യ സ്റ്റാൾ തുടങ്ങി.
പാലക്കാട് ഡിവിഷനിൽ 17 സ്റ്റേഷനുകളിലാണ് സ്റ്റാളിന് ടെൻഡർ നൽകിയത്. വൈവിധ്യവത്കരണം നടത്തി വരുമാനം കണ്ടെത്തുക എന്നതാണ് റെയിൽവേയുടെ ലക്ഷ്യം. തീവണ്ടിയാത്രക്കാർക്കു മാത്രമല്ല, പൊതുജനത്തിനും കഴിക്കാം. കണ്ണൂരിന് പുറമെ മംഗളൂരു സെൻട്രൽ (രണ്ട്), പാലക്കാട് (ആറ്), മംഗളൂരു ജങ്‌ഷൻ, കോഴിക്കോട്, ഷൊർണൂർ, വളപട്ടണം, എടക്കാട്, കല്ലായി, വെസ്റ്റ് ഹിൽ, തിരുനാവായ എന്നിവിടങ്ങളിൽ ചായക്കട പുറത്തേക്ക് വരും.
Content Highlights: Price increased no one to buy vada and pazampori at railway stations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..