പ്രതീകാത്മകചിത്രം | Photo: Mathrubhumi
വടക്കാഞ്ചേരി: മഴ അടുത്തദിവസങ്ങളിൽ വ്യാപകമായേക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. പി. വിജയകുമാർ ‘മാതൃഭൂമി’യോട് പറഞ്ഞു. കേരള സർവകലാശാല പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ അസി. പ്രൊഫസറാണ്.
ഇക്കുറി കാലവർഷം പതിവിലും ഒരാഴ്ച വൈകി. അറബിക്കടലിൽ കാലവർഷ തുടക്കത്തിനോട് തൊട്ടടുത്ത ദിവസങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നത് സമീപദശകങ്ങളിൽ വർധിച്ചുവരുന്ന പ്രതിഭാസമാണ്. ഇങ്ങനെ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകൾ കാലാവർഷത്തിന് കാരണമായ മൺസൂൺ വായുപ്രവാഹത്തെ ദുർബലപ്പെടുത്തും. ഈ വർഷം അറബിക്കടലിൽ ചുഴലിക്കാറ്റ് നിലനിൽക്കെ ബംഗാൾ ഉൾക്കടലിന്റെ വടക്കായി രൂപപ്പെട്ടിട്ടുള്ള ന്യൂനമർദത്തിന്റെ ഫലമായി മൺസൂൺ കാറ്റ് ശക്തിപ്പെടുന്നുണ്ട്. ഇതിന്റെ സ്വാധീനമായാണ് കേരള തീരത്ത് മഴലഭിക്കാൻ തുടങ്ങിയിരിക്കുന്നത്.
അറബിക്കടലിലെ ചുഴലിക്കാറ്റ് കൂടുതൽ വടക്കോട്ട് സഞ്ചരിക്കുന്നതോടുകൂടി കേരളത്തിൽ മഴ വ്യാപകമാകും. രണ്ടുദിവസത്തിനകം കേരളത്തിൽ മിക്കയിടത്തും കാലവർഷമഴയെത്തിയേക്കും.
കാലവർഷം വൈകുന്നത് സീസണിൽ ലഭിക്കുന്ന ആകെ മഴയെ ബാധിക്കുമെന്ന് കരുതാനാവില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം കേരളത്തിൽ ഇക്കുറി പതിവിലും കൂടുതൽ മഴലഭിച്ചേക്കുമെന്നാണ്. കേരളത്തിൽ ഈ വർഷം വേനൽമഴ 34 ശതമാനം കുറവായിരുന്നു. കാസർകോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വേനൽമഴയിൽ 60 ശതമാനമായിരുന്നു കുറവ്. സാധാരണ രീതിയിൽ വേനൽമഴ ലഭിച്ച ഏക ജില്ല പത്തനംതിട്ടയാണ്.
സമീപവർഷങ്ങളിൽ കാലവർഷം ജൂണിൽ ദുർബലമാവുന്നതും പിന്നീട് രണ്ടുമാസങ്ങളിൽ ശക്തിപ്രാപിക്കുന്നതുമായ സ്ഥിതിയാണ്. ഈ വർഷവും ഇത് തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.
Content Highlights: rain will get intensified in coming days


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..