Representational Image | photo: canva
തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം മറികടക്കാൻ ജുഡീഷ്യൽ ട്രിബ്യൂണൽ രൂപവത്കരിക്കാൻ ശുപാർശ. ചാൻസലർ സ്ഥാനത്ത് ഗവർണർ തുടരും. എന്നാൽ, സുപ്രീംകോടതി/ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി മൂന്നംഗ ട്രിബ്യൂണൽ ചാൻസലർക്കു മുകളിലുണ്ടാവും. ചാൻസലറെന്ന നിലയിൽ ഗവർണറെടുക്കുന്ന തീരുമാനം ട്രിബ്യൂണലിന് പുനഃപരിശോധിക്കാം. ട്രിബ്യൂണലിന്റെ തീരുമാനമാകും അന്തിമം. സർവകലാശാലാനിയമങ്ങൾ പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച ഡോ. എൻ.കെ. ജയകുമാർ കമ്മിഷന്റേതാണ് ഈ ശുപാർശ. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കും.
സർവകലാശാലകളുടെ തീരുമാനം റദ്ദാക്കാനുള്ള ചാൻസലറുടെ അധികാരം എടുത്തുകളയണമെന്നും ശുപാർശയുണ്ട്. വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണർക്കുള്ള വിവേചനാധികാരം ഒഴിവാക്കും. പ്രൊ-ചാൻസലറെന്ന നിലയിൽ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് സർവകലാശാലാ കാര്യങ്ങളിൽ ഇടപെടാൻ അവകാശം നൽകണമെന്നും ശുപാർശയിൽ പറയുന്നു.
വിവിധ സർവകലാശാലകളിലെ വി.സി. നിയമനമടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ കടുത്ത ഏറ്റുമുട്ടലിലായിരുന്നു. ഇതേത്തുടർന്നാണ് സർവകലാശാലകൾക്കുമേലുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നത്.
നിലവിൽ റിട്ട. ജില്ലാ ജഡ്ജി അധ്യക്ഷനായി സർവകലാശാലകളിൽ അപ്പലേറ്റ് ട്രിബ്യൂണൽ ഉണ്ടെങ്കിലും വേണ്ടത്ര അധികാരമില്ല, പ്രവർത്തനക്ഷമവുമല്ല. സർവകലാശാലയുടെ തീരുമാനങ്ങളിൽ അപ്പലേറ്റ് അതോറിറ്റി നിലവിൽ ചാൻസലറായ ഗവർണറാണ്.
സർവകലാശാലാ ചട്ടങ്ങൾ ഗവർണറുടെ അനുമതിക്കായി സമർപ്പിച്ച് 60 ദിവസം കഴിഞ്ഞിട്ടും തീരുമാനമായില്ലെങ്കിൽ അവ അംഗീകരിക്കപ്പെട്ടതായി കണക്കാക്കണം. ചാൻസലർ പുനഃപരിശോധന ആവശ്യപ്പെട്ടാൽ സെനറ്റ് അതു പരിശോധിച്ച് ആവശ്യമെങ്കിൽ ഭേദഗതി ചെയ്യണം. സെനറ്റ് രണ്ടാമതെടുക്കുന്ന തീരുമാനത്തിന് പിന്നീട് ചാൻസലറുടെ അനുമതി വേണ്ടെന്നാണ് ശുപാർശ.
വൈസ് ചാൻസലറാകാൻ യോഗ്യതയുള്ള അക്കാദമിക പണ്ഡിതനും ഹൈക്കോടതിയിൽ 15 വർഷത്തെ പ്രവൃത്തി പരിചയമുള്ള അഭിഭാഷകനുമായിരിക്കും ട്രിബ്യൂണലിലെ മറ്റ് അംഗങ്ങൾ.
വി.സി. നിയമനം ഭൂരിപക്ഷം നോക്കി
വൈസ് ചാൻസലർ നിർണയ സമിതിയിലെ അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായം അടിസ്ഥാനമാക്കി വേണം പാനലിൽനിന്ന് വി.സി.യെ നിയമിക്കേണ്ടത്. നിലവിൽ പാനലിൽനിന്ന് ആരെയും തിരഞ്ഞെടുക്കാനുള്ള അധികാരം ചാൻസലർക്കുണ്ട്. ശുപാർശപ്രകാരം വി.സി. നിർണയസമിതിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ നിശ്ചയിക്കുന്നതിനും പരിമിതിയുണ്ട്. ചാൻസലറുടെ പ്രതിനിധിയെ സർക്കാരാണ് നിശ്ചയിക്കേണ്ടത്. യു.ജി.സി., സർവകലാശാല, ചാൻസലർ പ്രതിനിധികൾ അടങ്ങുന്ന സമിതിയിൽ ഇതോടെ സർക്കാരിന് വ്യക്തമായ മേൽക്കൈ ലഭിക്കും.
ഗവർണറെ പൂട്ടിയ മറ്റു സംസ്ഥാനങ്ങൾ
സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ നടന്ന ഇതരസംസ്ഥാനങ്ങളിലും ചാൻസലറുടെ അധികാരം വെട്ടിക്കുറച്ചു. പശ്ചിമ ബംഗാളിൽ ചാൻസലർ പദവി മുഖ്യമന്ത്രിക്ക് നൽകാനാണ് തീരുമാനം. തമിഴ്നാട്ടിൽ വി.സി. നിയമനാധികാരം ഗവർണറിൽനിന്ന് സർക്കാരേറ്റെടുത്തു. ചാൻസലർ ആരാണെന്ന് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകുന്നതാണ് രാജസ്ഥാനിലെ ഭേദഗതി. മഹാരാഷ്ട്രയിൽ വി.സി.യെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം ഒഴിവാക്കിയാണ് നിയമം ഭേദഗതി ചെയ്തത്.
Content Highlights: Recommend reducing governor's powers in universities; Tribunal above the chancellor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..