പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഇരിട്ടി: ഉത്സവപ്പറമ്പിലെ ലേലത്തിന് വീറും വാശിയും ഏറിയപ്പോള്‍ നാടൻ പൂവൻകോഴി താരമായി. നാലുകിലോ തൂക്കം വരുന്ന കോഴി ലേലത്തിന് പോയത് 34,000 രൂപയ്ക്ക്. ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് കോഴിലേലത്തുക പറന്നുയർന്നത്.
പത്തു രൂപയ്ക്കാണ് ആഘോഷ കമ്മിറ്റി കോഴിയെ ലേലം വിളിക്കാൻ തുടങ്ങിയത്. വീറും വാശിയും ഏറിയതോടെ ലേലത്തുക കത്തിക്കയറി. ആയിരവും പതിനായിരവും കടന്ന് ഇരുപതിനായിരം രൂപയിൽ എത്തി. 20,000 കടന്നതോടെ പിന്നീടുള്ള ഒരോ വിളിക്കും സംഘാടകർ 1,000 രൂപ നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാതെ വ്യക്തികൾ സംഘങ്ങളായി മത്സരരംഗത്ത് ഉറച്ചുനിന്നു.
തെയ്യത്തിന്റെ പുറപ്പാട് തുടങ്ങാൻ സംഘാടകർ നിശ്ചയിച്ച സമയമായതോടെ റെക്കോഡ് തുകയായ 34,000 രൂപയ്ക്ക് ലേലം ഉറപ്പിച്ച് ടീം ഇളന്നീർ എഫ്.ബി. കൂട്ടായ്മ പൂവൻകോഴിയെ സ്വന്തമാക്കി. ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി. അശോകൻ, വി.കെ. സുനീഷ്, വി.പി. മഹേഷ്, കെ. ശരത്, എം. ഷിനോജ്, എം. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടുമണിക്കൂർ നീണ്ട ലേലം നടത്തിയത്. ഉയർന്ന വിലയ്ക്ക് മുൻവർഷങ്ങളിലും ലേലം നടന്നിട്ടുണ്ടെങ്കിലും 34,000 രൂപ ഒരു കോഴിക്ക് കിട്ടുന്നത് ആദ്യമായിട്ടാണെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Content Highlights: Rooster fetches 34,000 at temple fest auction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..