.
തിരുവനന്തപുരം: റബ്ബർ പാൽവില കുത്തനെ ഇടിഞ്ഞതോടെ മൂന്നുമാസത്തിലേറെയായി ബാരലുകളെടുക്കാതെ കമ്പനികൾ. വില ഉയരുമെന്ന പ്രതീക്ഷയില്ലാത്തതിനാൽ പല ജില്ലകളിലും തോട്ടങ്ങളിൽനിന്ന് പാൽബാരലുകളെടുക്കുന്നത് സംരംഭകർ നിർത്തിവെച്ചിരിക്കുകയാണ്. ചെറുകിടകർഷകരുടേതായി തിരുവനന്തപുരത്തുമാത്രം 68,000 ലിറ്റർ ലാറ്റക്സ് (റബ്ബർ പാൽ) തോട്ടങ്ങളിൽ കിടക്കുന്നുണ്ട്.
വില കിലോഗ്രാമിന് 80 രൂപയിൽ താഴെയെത്തിയതാണ് കർഷകരുടെ പ്രതീക്ഷ തകർത്തത്. കഴിഞ്ഞ നവംബറിൽ 133 രൂപവരെ ലഭിച്ചിരുന്നു.
കോവിഡ് കാലത്ത് കൈയുറയുടെയും മറ്റും നിർമാണത്തിന് ലാറ്റക്സ് ആവശ്യം ഉയർന്നിരുന്നു. കോവിഡ് ശമിച്ചുതുടങ്ങിയതോടെ കൈയുറ ഉത്പാദനം ഗണ്യമായി കുറഞ്ഞു. കമ്പനികൾ വാങ്ങിക്കൂട്ടിയ അസംസ്കൃതവസ്തുക്കൾ കെട്ടിക്കിടക്കുന്നതിനാൽ പലരും വിപണിയിൽനിന്ന് വിട്ടുനിൽക്കുകയാണ്.
ഉത്പാദനച്ചെലവ് ഉയർന്നതോടെ ഒട്ടേറെ കർഷകർ ഷീറ്റാക്കുന്നതിൽനിന്ന് പിന്മാറി പാൽ നേരിട്ട് വിൽക്കുകയായിരുന്നു. ഇത്തരത്തിൽ ചുവടുമാറിയ കർഷകർക്കാണ് വിലയിടിവ് പ്രഹരമായത്.
റബ്ബർവിലയും നിലവിൽ കടുത്ത തകർച്ചയിലാണ്. കഴിഞ്ഞവർഷം നവംബറിൽ ആർ.എസ്.എസ്.-നാല് ഇനം റബ്ബറിന് 182 രൂപവരെയുണ്ടായിരുന്നു. ഇപ്പോൾ 150-ൽത്താഴെയെത്തി. കോവിഡിനുശേഷം ചൈനയിലെ വിപണി പൂർണമായും തുറക്കാത്തതിനാൽ ഉണർവ് പ്രതീക്ഷിക്കേണ്ടെന്നാണ് വ്യവസായികൾ പറയുന്നത്.
ഏലം വിലയിടിവിനൊപ്പം റബ്ബർവിലകൂടി താഴ്ന്നതോടെ വൻകിട തോട്ടങ്ങളെയും പ്രതിസന്ധി ബാധിച്ചുതുടങ്ങി. 2019-20-ൽ ഏലം വില കിലോഗ്രാമിന് 2909 രൂപയായിരുന്നു. ഇത് 953 രൂപയായി.
കൂലിച്ചെലവ് 67 ശതമാനം
ഉത്പാദനച്ചെലവ് ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്നുനിൽക്കുന്നതിനാൽ വൻകിട തോട്ടങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നാണ് ഉടമകൾ പറയുന്നത്. തോട്ടംമേഖലയിലെ ഉത്പാദനച്ചെലവിൽ 67 ശതമാനംവരെ കൂലിയിനത്തിലാണ്. ഉത്പാദനക്ഷമതയ്ക്ക് ആനുപാതികമായി വേതനം നിശ്ചിക്കുകമാത്രമാണ് ചെലവ് കുറയ്ക്കാനുള്ള പോംവഴിയെന്ന് അസോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള ചെയർമാൻ എസ്.ബി. പ്രഭാകർ പറയുന്നു.
Content Highlights: rubber price


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..