'നാലോ അഞ്ചോ കോടി വാങ്ങി, കണാകുണാ റിപ്പോര്‍ട്ടെഴുതി'; സോളാര്‍ കമ്മീഷനെതിരെ സി. ദിവാകരന്‍


2 min read
Read later
Print
Share

സി. ദിവാകരൻ | Photo - Mathrubhumi archives

തിരുവനന്തപുരം: സോളാർ അഴിമതിക്കേസ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കോടികൾ വാങ്ങിയാണ് ഉമ്മൻചാണ്ടിക്കെതിരേ റിപ്പോർട്ട് തയ്യാറാക്കിയതെന്ന സി.പി.ഐ. നേതാവും മുൻമന്ത്രിയുമായ സി. ദിവാകരന്റെ വെളിപ്പെടുത്തൽ വിവാദത്തിൽ. സോളാർ സമരം എൽ.ഡി.എഫ്. നേതൃത്വത്തിന്റെ അറിവോടെ ഒത്തുതീർക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് ദിവാകരന്റെ വിവാദ പരാമർശം. ഇതിനുപിന്നാലെ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്. രംഗത്തെത്തി.

ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ ഉമ്മൻചാണ്ടിക്കെതിരേതന്നെ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർന്നുവന്ന പിണറായി സർക്കാർ ഉമ്മൻചാണ്ടിക്കും യു.ഡി.എഫ്. നേതാക്കൾക്കുമെതിരേ കേസെടുത്തതും അന്വേഷണം ആരംഭിച്ചതും.

റിപ്പോർട്ട് കോടികൾ വാങ്ങി തട്ടിക്കൂട്ടി തയ്യാറാക്കിയതാണെന്ന ഗുരുതര വെളിപ്പെടുത്തലാണ് സി. ദിവാകരൻ നടത്തിയിരിക്കുന്നത്. ‘‘നാലോ അഞ്ചോ കോടി രൂപ വാങ്ങിയാണ് എന്തോ ‘കണാ കുണാ’ റിപ്പോർട്ട് എഴുതിവെച്ചത്.’’ എന്നായിരുന്നു ദിവാകരന്റെ പരാമർശം.

സോളാർ കേസിലെ സരിതയുമായി ആരൊക്കെ ബന്ധംപുലർത്തി എന്നൊക്കെയാണ് അതിൽ എഴുതിവെച്ചിരിക്കുന്നത്. ഉമ്മൻചാണ്ടി നിയോഗിച്ച കമ്മിഷൻതന്നെ അദ്ദേഹത്തിന് എതിരായി വന്നു -സി. ദിവാകരൻ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് രാജിവെച്ചു പോകുന്നതാണ് നല്ലത് എന്നുണ്ടായിരുന്നു. അതാണ് അദ്ദേഹത്തിന്റെ പ്രകൃതം. തിരുവഞ്ചൂർ രാധാകൃഷ്ണൻ അതിന് സമ്മതിച്ചില്ലെന്നും ദിവാകരൻ പറഞ്ഞു.

ഉമ്മൻചാണ്ടിയെ അപമാനിക്കാൻ മുന്നിട്ടിറങ്ങിയവരുടെ കൈകളിൽ ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ പെട്ടുപോയതാണെന്ന്, അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പണമിടപാട് നടന്നിട്ടുണ്ടോ എന്ന് അറിയില്ല. എൽ.ഡി.എഫിന്റെ സോളാർ സമരം തീർക്കാനായി തിരുവഞ്ചൂർ മുൻകൈയെടുത്ത് ചർച്ച നടത്തിയെന്ന സി. ദിവാകരന്റെ വെളിപ്പെടുത്തൽ ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

ആ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം അംഗീകരിച്ചത്. സമരം നിയന്ത്രണം വിട്ടുപോകുമെന്ന ഘട്ടത്തിലായിരുന്നു പെട്ടെന്ന് തീർക്കാൻ എൽ.ഡി.എഫ്. നേതാക്കൾ മുന്നിട്ടിറങ്ങിയതെന്നും തിരുവഞ്ചൂർ പറഞ്ഞു.

ജസ്റ്റിസ് ശിവരാജന്റെ സാമ്പത്തികവളർച്ച അന്വേഷിക്കണം -യു.ഡി.എഫ്.

തിരുവനന്തപുരം: ജസ്റ്റിസ് ജി. ശിവരാജൻ കോടികൾ കൈക്കൂലിവാങ്ങി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ റിപ്പോർട്ട് തയ്യാറാക്കിയെന്ന സി.പി.ഐ.യുടെ സമുന്നതനേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ ആവശ്യപ്പെട്ടു.

ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരേ ഒന്നാം പിണറായി സർക്കാർ കേസെടുത്തത്. ആ റിപ്പോർട്ടുതന്നെ തട്ടിക്കൂട്ടാണെന്ന് യു.ഡി.എഫ്. അന്നേ പറഞ്ഞിരുന്നു. ജി. ശിവരാജന്റെ സാമ്പത്തികവളർച്ച അന്വേഷിക്കണം -ഹസൻ പറഞ്ഞു.

സമഗ്രാന്വേഷണം വേണം -കെ. സുധാകരൻ

തിരുവനന്തപുരം: 10 കോടി രൂപമുടക്കി ഒരു വ്യാജാരോപണം ഉയർത്തിക്കൊണ്ടുവരുകയും അതേക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷനെ അഞ്ചുകോടി രൂപമുടക്കി അട്ടിമറിക്കുകയുംചെയ്ത് രണ്ടുതവണ പിണറായി വിജയൻ അധികാരം പിടിച്ചെടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന ഗൂഢാലോചനയാണ് സി. ദിവാകരൻ പുറത്തുവിട്ടതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നിരപരാധികളെ കുരിശിലേറ്റിയാണ് പിണറായി വിജയൻ രണ്ടുതവണ മുഖ്യമന്ത്രിയായത്. സോളാർക്കേസിലെ കോഴ ഇടപാടുകളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

ഉമ്മൻചാണ്ടിയുടെ പേരുപറയാൻ സി.പി.എം. തനിക്ക് 10 കോടിരൂപ വാഗ്‌ദാനംചെയ്തെന്ന് പരാതിക്കാരി നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പിണറായി വിജയന്റെ പ്രധാന ആയുധം സോളാർവിവാദമായിരുന്നു. തികച്ചും വസ്തുതാവിരുദ്ധമായ സോളാർ കമ്മിഷൻ റിപ്പോർട്ട് ഹൈക്കോടതി ചവറ്റുകൊട്ടയിൽ തള്ളി -അദ്ദേഹം പറഞ്ഞു.

Content Highlights: Solar Commission c Divakaran Disclosure

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..