സ്വപ്നാ സുരേഷ് അംഗരക്ഷകരോടൊപ്പം എറണാകുളത്തെ അഭിഭാഷകൻ ആർ. കൃഷ്ണരാജിന്റെ വസതിയിലെത്തിയപ്പോൾ| ഫോട്ടോ: ബി. മുരളീകൃഷ്ണൻ
പാലക്കാട്: നയതന്ത്ര സ്വർണക്കടത്തുകേസ് പ്രതി സ്വപ്നാസുരേഷ് സുരക്ഷയ്ക്കായി രണ്ട് മുഴുവൻസമയ സുരക്ഷാജീവനക്കാരെ ചുമതലപ്പെടുത്തി. ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടത് വിവാദമായതോെട സുരക്ഷവേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടിരുന്നു. സ്വപ്നയുടെ ആവശ്യപ്രകാരം സ്വകാര്യസുരക്ഷാ ഏജൻസിയിൽനിന്നുള്ള ആന്ധ്രാസ്വദേശികളായ യുവാക്കളാണ് സുരക്ഷാചുമതലയിലുള്ളത്.
ഞായറാഴ്ച രാവിലെ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ സുരക്ഷാജീവനക്കാരുടെ അകമ്പടിയിലാണ് സ്വപ്ന ഒപ്പിടാനെത്തിയത്. സ്വർണക്കടത്തുകേസ് ജാമ്യവ്യവസ്ഥകളുടെ ഭാഗമായാണ് സ്വപ്ന സ്റ്റേഷനിലെത്തിയത്.
ശനിയാഴ്ച വൈകീട്ട് പത്രസമ്മേളനത്തിനിടെ അപസ്മാരലക്ഷണങ്ങളോടെ സ്വപ്ന കുഴഞ്ഞുവീണിരുന്നു. ഇതിനുശേഷം ഫ്ലാറ്റിൽ വിശ്രമത്തിലായിരുന്ന ഇവർ ഞായറാഴ്ച രാവിലെ നടക്കാൻ ബുദ്ധിമുട്ടിയാണ് പോലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷൻ ഓഫീസറുടെ മുറിയിലെ രജിസ്റ്ററിൽ ഒപ്പിട്ട് പുറത്തിറങ്ങി കാറിൽ കയറിയശേഷമാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ തയ്യാറായത്.
അഭിഭാഷകനെ നേരിൽക്കണ്ട് നിയമോപദേശം തേടാനായി എറണാകുളത്തേക്ക് പോകുകയാണെന്ന് സ്വപ്ന പറഞ്ഞു. പുറത്തുനടക്കുന്ന പ്രതിഷേധങ്ങൾ തന്റെ വിഷയമല്ലെന്നും ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിൽനിന്ന് ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
മുൻമന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കൻറോൺമെൻറ് പോലീസ് രജിസ്റ്റർചെയ്ത ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. സ്വർണക്കടത്തുകേസിൽ മൊഴി നൽകിയതിലുള്ള പ്രതികാരമാണ് പുതിയകേസ് എന്നനിലപാടിലാണ് സ്വപ്ന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..