സ്വപ്‌നാ സുരേഷ് | Photo: Mathrubhumi
കൊച്ചി: സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസുകൾ പിൻവലിച്ചതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോഫെപോസ നിയമപ്രകാരം തടവിലാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണിതെന്നും വിശദീകരിച്ചു. ഇതിനെ തുടർന്ന് സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം ചോദ്യം ചെയ്ത് സ്വപ്ന സുരേഷ് നൽകിയ ഹർജി അപ്രസക്തമാണെന്നു വിലയിരുത്തി തീർപ്പാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെതാണ് ഉത്തരവ്.
തിരുവനന്തപുരം തൈക്കാട് വില്ലേജിൽ സ്വപ്നയുടെ പേരിലുള്ള ഒൻപത് സെൻറ് ഭൂമി കണ്ടുകെട്ടാൻ വിദേശനാണ്യ തട്ടിപ്പുകാരുടെയും കള്ളക്കടത്തുകാരുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നിയമപ്രകാരം (സഫേമ) രണ്ട് നോട്ടീസുകളാണ് നൽകിയിരുന്നത്.
2022 സെപ്റ്റംബർ 21, നവംബർ 25 തീയതികളിൽ നൽകിയ ഈ നോട്ടീസുകൾക്കെതിരേയാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. കോഫെപോസ നിയമപ്രകാരം കരുതൽ തടവിലാക്കിയവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള സഫേമ പ്രകാരമാണ് ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി തുടങ്ങിയത്. എന്നാൽ, സ്വപ്നയെ ഈ നിയമപ്രകാരം കരുതൽ തടവിലാക്കിയ നടപടി 2021 ഒക്ടോബർ എട്ടിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു വിശദീകരിച്ചു.
സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിൻവലിച്ച വിവരം ഉടൻതന്നെ അധികൃതർ തിരുവനന്തപുരം തൈക്കാട് വില്ലേജ് ഓഫീസറെ അറിയിക്കണമെന്നും തൈക്കാട് വില്ലേജ് ഓഫീസർ ഇതനുസരിച്ചു കണ്ടുകെട്ടൽ രേഖകളിൽനിന്ന് സ്വപ്നയുടെ ഭൂമിയുടെ വിവരങ്ങൾ നീക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Content Highlights: swapna suresh assets will not be seized says centre at high court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..