അപകടത്തിൽപ്പെട്ട ബസ്
തൃശ്ശൂർ: “സർ, എനിക്കൊപ്പം മകളും ബസിലുണ്ടായിരുന്നു. മകളുടെ പേര് അഞ്ജന എന്നാണ്. അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ-” വടക്കഞ്ചേരിയിലെ ബസപകടത്തിൽപ്പെട്ട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നവരെ കാണാനെത്തിയ മന്ത്രി കെ. രാധാകൃഷ്ണനോട് ചികിത്സയിലുള്ള ആശ ചോദിച്ചു.
അഞ്ജനയുടെ വിവരമറിയാനായി പാലക്കാട്ടെ ആശുപത്രിയുമായി ബന്ധപ്പെട്ട മന്ത്രി ഫോൺ വെച്ചശേഷം സങ്കടകരമായ സത്യം മറച്ചുവെച്ച് പറഞ്ഞു- “അഞ്ജന പാലക്കാട്ടെ ആശുപത്രിയിലുണ്ട്. പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിക്കാർ പറയുന്നത്.”
തിരിഞ്ഞുനടക്കാൻ പോയ മന്ത്രിയോട് ആശ പറഞ്ഞു- മകൾക്ക് കുഴപ്പമൊന്നുമുണ്ടാകില്ലെന്ന് എനിക്കുറപ്പാണ്. കാരണം എന്റെ സീറ്റിൽത്തന്നെയാണ് അവളും ഇരുന്നത്. എനിക്ക് കാര്യമായ പരിക്കില്ലല്ലോ.
ഒന്നും പറയാതെ നടന്നുനീങ്ങിയ മന്ത്രിയോട് ആശ ഒരു കാര്യംകൂടി ആവശ്യപ്പെട്ടു-അപകടത്തിൽ എനിക്ക് പരിക്കുണ്ടെന്ന വിവരം ഭർത്താവ് അറിയാതെ നോക്കണം. ഭർത്താവിന് ഹൃദ്രോഗമുണ്ട്. ഇത് താങ്ങാനുള്ള ശേഷിയുണ്ടാകില്ല. മറുപടി പറയാൻ വയ്യാതെയാണ് മന്ത്രി ആശുപത്രി വിട്ടത്.
അപകടത്തിൽപ്പെട്ട ആശ (40) എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. ഇതേ സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് അഞ്ജന. അജിത് ആണ് ആശയുടെ ഭർത്താവ്.
Content Highlights: Vadakkencherry accident Minister K Radhakrishnan Asha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..