പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂർ: വിജിലൻസിനെ അഴിമതിവിമുക്തമാക്കാൻ ഉദ്ദേശിച്ച് നടത്തിയ പരീക്ഷ പ്രഹസനമാക്കി ഇഷ്ടക്കാർക്ക് നിയമനം. പരീക്ഷ നടത്തി ഫലംവരുംമുമ്പേ നിയമനം നടത്തിയാണ് അഴിമതിവിമുക്തനീക്കം അട്ടിമറിച്ചത്. പ്രത്യേക അന്വേഷണവിഭാഗങ്ങളിൽ പ്രവർത്തിക്കാൻ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും അവസരം നൽകുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് എപ്രിൽ ഒന്നിന് ആദ്യം പരീക്ഷ നടത്തി. എന്നാൽ, ഇതു മുഴുവൻ പോലീസുകാരും അറിഞ്ഞില്ലെന്ന പരാതി ഉയർന്നപ്പോൾ വീണ്ടും പരീക്ഷ നടത്തി.
സംസ്ഥാനത്ത് അഞ്ച് കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കുണ്ടായിരുന്നത്. മറ്റ് ജില്ലകളിൽ ജോലിചെയ്യുന്ന പോലീസുകാർ അവധിയെടുത്ത് തലേന്ന് കേന്ദ്രമുള്ള ജില്ലയിലെത്തി താമസിച്ചാണ് പരീക്ഷയെഴുതിയത്. എന്നാൽ, റാങ്ക്പട്ടിക വന്നപ്പോഴാണ് ഇപ്പോൾ ഒരു ഒഴിവുപോലും ഇല്ലെന്നും പരീക്ഷയ്ക്ക് തൊട്ടുമുമ്പായി ഉണ്ടായ ഒഴിവുകൾ നികത്തിയെന്നും അറിഞ്ഞത്. ചുരുക്കത്തിൽ പരീക്ഷ ജയിച്ച 1429 പേരും വഞ്ചിക്കപ്പെട്ടു.
ഏപ്രിലിൽ പരീക്ഷ നടത്താനിരിക്കെ മാർച്ച് 17-നുതന്നെ 18 പേർക്ക് നിയമനം നൽകി ഉത്തരവിറങ്ങിയിരുന്നു. റാങ്ക് പട്ടികയുടെ കാലാവധി തീരുംമുമ്പ് ഇതിലുള്ളവർക്ക് വിജിലൻസിൽ നിയമനം കിട്ടാനുള്ള സാധ്യതയുമില്ല. സാധാരണ പോലീസുകാർക്ക് ഒരു സ്റ്റേഷനിൽ മൂന്നുവർഷത്തേക്കാണ് നിയമനം ഉണ്ടാകുക. എന്നാൽ, അഞ്ചുവർഷത്തേക്കാണ് വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോയിൽ ഡെപ്യൂട്ടേഷൻ വഴി നിയമനം നടക്കുന്നത്. സി.ഐ.യ്ക്ക് താഴെയുള്ള പോലീസുകാരിൽനിന്ന് മികച്ചവരെ കണ്ടെത്തി നിയമിക്കാനാണ് ക്രൈം ബ്രാഞ്ചിലേതുപോലെ പരീക്ഷ നടത്തിയത്.
ഇതുവഴി പോലീസുകാർക്ക് പ്രത്യേക അന്വേഷണവിഭാഗത്തിലേക്ക് അവസരം ലഭിക്കും. നിയമനം നടത്തിയശേഷം പ്രഹസനപരീക്ഷയെഴുതേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കടുത്ത അമർഷമുണ്ട്. മറ്റ് ഇടപെടലുകളില്ലാതെ അഴിമതിക്കെതിരേ നടപടിയെടുക്കേണ്ട വിഭാഗത്തിൽ ഉദ്യോഗസ്ഥർ നിയമിക്കപ്പെടാനുള്ള സാഹചര്യമാണ് ഇല്ലാതായത്. ഭരിക്കുന്ന കക്ഷിക്കുമാത്രം താത്‌പര്യമുള്ളവരാണ് ഈ വിഭാഗങ്ങളിൽ നിയമിക്കപ്പെടാറുള്ളത്.
Content Highlights: Vigilance Kerala appointment exam police


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..