Photo: Print
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു. പോലീസിന്റെ കണക്കനുസരിച്ച് ഇക്കൊല്ലം ആദ്യമാസത്തിൽമാത്രം 1784 കേസുകളാണ് രജിസ്റ്റർചെയ്തത്. മുൻവർഷങ്ങളിലേതിനെക്കാൾ കേസുകൾ വർധിക്കുന്നുണ്ടെന്നും കാണാം.
ഇക്കൊല്ലം ജനുവരിയിൽമാത്രം 223 ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. സ്ത്രീകളെ അപമാനിച്ചതിന് 629 കേസുകളും ബന്ധുക്കളിൽനിന്നുള്ള പീഡനത്തിന് 409 കേസുകളും രജിസ്റ്റർചെയ്തു. തട്ടിക്കൊണ്ടുപോകൽ കേസുകൾമാത്രം 17 എണ്ണമുണ്ട്.
2021-ൽ സ്ത്രീകൾക്കെതിരായ 16,199 അതിക്രമക്കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം അത് 18,943 ആയി വർധിച്ചു. ബലാത്സംഗക്കേസുകൾ 4059-ൽനിന്ന് 5354 ആയി. എട്ട് സ്ത്രീധനമരണവും റിപ്പോർട്ട് ചെയ്തു. അടിക്കടി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തലസ്ഥാനജില്ലയിൽ കഴിഞ്ഞവർഷം 1244 കേസുകളാണ് രജിസ്റ്റർചെയ്തത്. 2021-ൽ 1811 കേസുകളും.
സ്ത്രീയരക്ഷിത തലസ്ഥാനം
തലസ്ഥാനത്ത് കഴിഞ്ഞ ഒക്ടോബറിലാണ് മ്യൂസിയംഭാഗത്ത് നടക്കാനെത്തിയ വനിതാഡോക്ടർ ആക്രമിക്കപ്പെട്ടത്. ഒരുമാസത്തിനുശേഷം വഞ്ചിയൂരിൽ പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി ആക്രമിക്കപ്പെട്ടു. നാലുദിവസങ്ങൾക്കുശേഷം, വെള്ളയമ്പലത്തുവച്ച് വീട്ടമ്മയെ വാഹനത്തിൽ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിച്ചു. രണ്ടുദിവസത്തിനുശേഷം കവടിയാറിൽ പെൺകുട്ടികൾക്കുനേരെ അക്രമമുണ്ടായി.
ജനുവരിയിൽ, സൈക്ലിങ്ങിനിറങ്ങിയ പെൺകുട്ടി മ്യൂസിയംഭാഗത്തുവെച്ച് ഉപദ്രവിക്കപ്പെട്ടു. ഫെബ്രുവരി ആദ്യം മ്യൂസിയം-കനകനഗർ റോഡിൽ അധ്യാപികയ്ക്കുനേരെ അക്രമമുണ്ടായി. ഇതിനുപിന്നാലെയാണ് ഏതാനും ദിവസംമുമ്പ് പാറ്റൂരിനുസമീപം സ്ത്രീ ആക്രമിക്കപ്പെട്ടത്. ഈ കേസിൽ പ്രതിയെ പിടികൂടാനായിട്ടില്ല.
കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളും വർധിക്കുന്നതായി പോലീസ് പറയുന്നു. ഇക്കൊല്ലം ജനവരിയിൽമാത്രം 524 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ മൂന്നെണ്ണം കൊലപാതകങ്ങൾ. തിരുവനന്തപുരം ജില്ലയിൽ 49 കേസുകളും മലപ്പുറത്തും എറണാകുളത്തും 46 കേസുകൾ വീതവും റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരേയുണ്ടായ അക്രമം
2019-14,293
2020-12,689
2021-16,199
2022-18,943
2023-1784 (ജനുവരി 31 വരെ)
കുട്ടികൾക്കെതിരായ അക്രമം
2019-4754
2020-3941
2021-4536
2022-5315
2023-524 (ജനുവരി 31 വരെ)
Content Highlights: Violence against women is on the rise Sequel in the capital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..