ജി. സുകുമാരൻ നായർ| Photo: Mathrubhumi
ചങ്ങനാശ്ശേരി: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കുചേരില്ലെന്ന് നായർ സർവീസ് സൊസൈറ്റി. എന്നാൽ ശതാബ്ദി ആഘോഷം നടക്കുന്നതിൽ അഭിമാനം കൊള്ളുന്നതായും ജനറൽസെക്രട്ടറി ജി.സുകുമാരൻനായർ പ്രസ്താവനയിൽ അറിയിച്ചു. നവോത്ഥാന സംരംഭങ്ങളിൽ മന്നത്തുപത്മനാഭന്റെ പാത സംഘടന എന്നും പിന്തുടരും.
സർക്കാർ രൂപവത്കരിച്ച സംഘാടകസമിതിയിൽ വൈസ്‌ചെയർമാൻമാരിൽ ഒരാളായി എൻ.എസ്.എസ്. ജനറൽസെക്രട്ടറിയെ ഉൾപ്പെടുത്തിയ പത്രവാർത്ത കണ്ടു. വൈക്കം സത്യാഗ്രഹത്തിനും ഗുരുവായൂർ സത്യാഗ്രഹത്തിനും തുടക്കമിട്ടത് ക്ഷേത്രത്തിനു സമീപമുള്ള പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു.
മന്നത്തുപദ്‌മനാഭൻ നേതൃത്വം ഏറ്റെടുത്തശേഷം ഈ സത്യാഗ്രഹങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കും ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ളതായി മാറി. ഇതുവഴിയാണ് കേരളത്തിലെ നവോത്ഥാനസംരംഭങ്ങൾക്ക് തുടക്കം കുറിച്ചത്- പ്രസ്താവനയിൽ പറയുന്നു.
ഈ സമരങ്ങളിൽ മന്നത്തു പദ്‌മനാഭന്റെ പങ്കിന് ചരിത്രം സാക്ഷിയാണ്. എന്നാൽ മന്നത്തിനോടൊപ്പം സമരരംഗത്തുണ്ടായിരുന്നവർക്കൊക്കെ നല്കിവരുന്ന പരിഗണന, ഇതുസംബന്ധിച്ച് തുടർന്നുള്ള ചടങ്ങുകളിലൊന്നും മന്നത്തിനോ അദ്ദേഹത്തിന്റെ സംഘടനയ്‌ക്കോ ബന്ധപ്പെട്ടവർ നൽകിയിട്ടില്ല. ബോധപൂർവം അവഗണിക്കുന്ന സമീപനമാണ് ഉണ്ടായത്. ഇതിനെതിരേ അവകാശവാദമോ പ്രതിഷേധമോ ഇല്ല. നവോത്ഥാന പ്രവർത്തനങ്ങൾകൊണ്ട് നാടിനുണ്ടായ മാറ്റങ്ങളിൽ സന്തോഷിക്കുന്നത് നല്ലതാണ്. അതിന് ഏറ്റവും അർഹതപ്പെട്ടവർ അതിന്റെ ഗുണഭോക്താക്കളുമാണ്. അതിൽ അഭിമാനിക്കുന്നെന്നും എൻ.എസ്.എസ്. ജനറൽസെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.
Content Highlights: will not participate in vaikom sathyagraha centenary celebration
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..