സ്വപ്നാ സുരേഷ്| Photo: Mathrubhumi
പാലക്കാട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനസർക്കാരിനെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സ്വപ്നാ സുരേഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനസർക്കാരിന്റെ നടപടികളെ രൂക്ഷമായി വിമർശിക്കുന്ന കത്തിൽ, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നും പറയുന്നു.
പ്രധാനമന്ത്രിയെ നേരിൽക്കാണാൻ അനുമതിവേണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സ്വപ്ന ഇപ്പോൾ ജോലിചെയ്യുന്ന, പാലക്കാട് കേന്ദ്രമായുള്ള സന്നദ്ധസംഘടനയായ എച്ച്.ആർ.ഡി.എസിന്റെ ലെറ്റർപാഡിലാണ് കത്ത്.
എം. ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് സ്വർണക്കടത്തിൽ താൻ ഉൾപ്പെട്ടത്. പിന്നീട് തന്നെ ബലിയാടാക്കി. ബോഫോഴ്സ്, ലാവലിൻ, 2ജി സ്പെക്‌ട്രം കേസുകളേക്കാൾ ഗൗരവമേറിയതാണ് സ്വർണക്കടത്ത് കേസ്. സംസ്ഥാനസർക്കാർ സ്വാധീനം ഉപയോഗിച്ച് കേസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണ് -സ്വപ്ന കത്തിൽ പറയുന്നു.
രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും താൻ ജോലിചെയ്യുന്ന സ്ഥാപനമായ എച്ച്.ആർ.ഡി.എസിനെയും സർക്കാർ നിരന്തരം ദ്രോഹിക്കുന്നു. അന്താരാഷ്ട്ര ഗൂഢാലോചനയുള്ള കേസിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രധാനമന്ത്രി ഉടൻ ഇടപെട്ട് ഉചിതനടപടി സ്വീകരിക്കണം. പ്രശ്നത്തിൽ മനുഷ്യത്വപരമായ സമീപനം പ്രധാനമന്ത്രിയിൽനിന്ന് പ്രതീക്ഷിക്കുന്നതായും കത്തിൽ പറയുന്നു.
Content Highlights: swapna suresh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..