രാഹുൽ ഗാന്ധി | Photo : ANI
തിരുവനന്തപുരം: എ.ഐ.സി.സി. പ്രസിഡന്റിനായുള്ള അനിശ്ചിതകാല കാത്തിരിപ്പ് അഭികാമ്യമല്ലെന്ന് യൂത്ത് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം. പാർട്ടിയുടെയോ പോഷകസംഘടനകളുടെയോ അധ്യക്ഷസ്ഥാനത്തേക്ക് ദളിത് വിഭാഗത്തിലുള്ളവരെക്കൂടി പരിഗണിക്കാൻ കോൺഗ്രസ് തയ്യാറാകണം. കോൺഗ്രസിന്റെ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി സമ്പൂർണ പരാജയമാണെന്നും പകരം പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
സാധാരണ പ്രവർത്തകർക്ക് പാർട്ടിയോടുള്ള ആത്മാർഥതയുടെ കണികപോലും ചില കെ.പി.സി.സി. ഭാരവാഹികൾ കാണിക്കുന്നില്ല. പാലക്കാട് മെഡിക്കൽ കോളേജിന് മഹാത്മ അയ്യങ്കാളിയുടെ പേര് നൽകണമെന്നും പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു. രാഹുൽഗാന്ധിക്ക് ഇപ്പോൾ പടനായകനായ അധ്യക്ഷനാണ് ആവശ്യം എന്ന് പറയുന്നതിലൂടെ രാഹുൽഗാന്ധി അധ്യക്ഷൻ ആകുന്നതിലുള്ള എതിർപ്പും പ്രകടിപ്പിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പരിഭവങ്ങളുടെ പേരിൽ പാർട്ടിവിട്ടുപോയവരുടെ ജനകീയാടിത്തറ മനസ്സിലാക്കി സന്ധിസംഭാഷണത്തിന് നമ്പർ 10 ജൻപഥിന്റെ വാതിലുകൾ തുറന്നുനൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
മുതിർന്ന നേതാക്കളെ തഴയാതെ അവരുടെ അഭിപ്രായം കേൾക്കാനുള്ള മനസ്സ് സംസ്ഥാനനേതൃത്വം കാണിക്കണം. എതിർക്കുന്നവരുടെ ആരാച്ചാരാകാനുള്ള ചില നേതാക്കളുടെ ശ്രമം അംഗീകരിക്കാനാവില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ അധ്യക്ഷനായിരുന്നു. സംസ്ഥാന ജന. സെക്രട്ടറിമാരായ പി.കെ. രാഗേഷ്, അബിൻ വർക്കി, കൊല്ലം ജില്ലാപ്രസിഡന്റ് ആർ. അരുൺരാജ്, സംസ്ഥാനസെക്രട്ടറിമാരായ പി. നിധീഷ്, അനിലാദേവി, റിയാസ് പഴഞ്ഞി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..