വെള്ളാർ ക്രാഫ്റ്റ്സ് വില്ലേജിൽ ആരംഭിച്ച കളരി അക്കാദമിയിൽ കളരി പരിശീലിപ്പിക്കുന്ന മീനാക്ഷിയമ്മ | ഫോട്ടോ: എം.പി.ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം: കണ്ണുകളിൽ ഉറുമിത്തലപ്പുകളുടെ മിന്നൽ പ്രകാശവുമായി കളരിവിളക്കിന് മുന്നിൽ വലിഞ്ഞമർന്ന് ഉയർന്നു ചാടുമ്പോൾ മീനാക്ഷിയമ്മയ്ക്ക് പ്രായം വെറുമൊരു അക്കം മാത്രം. എൺപതുകളിലും പ്രായത്തെ വെല്ലുവിളിക്കുന്ന വീരവുമായി കളരിത്തറയിൽ സജീവമാണവർ. കേരളത്തിലെ ഏറ്റവും പ്രായംചെന്ന കളരിഗുരുക്കളായ മീനാക്ഷിയമ്മയെ 2017- ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന കളരി അക്കാദമിയെന്ന സ്വപ്നമാണ് വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായത്. കളരിയെന്ന പ്രതിരോധമുറയിലൂടെ ആരെയും ഭയക്കാതെ സ്ത്രീകൾക്ക് ജീവിക്കാനാകുമെന്ന് സ്വജീവിതംകൊണ്ട് മാതൃകയാക്കുകയാണവർ. പാഠ്യപദ്ധതിയിൽ കളരിയെ ഉൾപ്പെടുത്തണമെന്ന ഏറെക്കാലത്തെ ആവശ്യവും അവർ മുന്നോട്ട് വയ്ക്കുന്നുണ്ട്. കളരി അക്കാദമിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പദ്മശ്രീ മീനാക്ഷിയമ്മ സംസാരിക്കുന്നു...
കോവിഡിന് മുൻപ് വടകരയിൽ അറുപതോളം പെൺകുട്ടികളെ കളരി പരിശീലിപ്പിച്ചതിലൂടെയാണ് കളരി അക്കാദമിയെന്ന ആശയത്തിന് തുടക്കമിടുന്നത്. ഒരുമാസം കൊണ്ട് കളരിയിലൂടെ കുട്ടികളുടെ ജീവിതത്തിന് പുതിയ ഭാവം പകർന്നു നൽകാനായി. കളരിയിലൂടെ ആത്മവിശ്വാസവും മനോധൈര്യവും ആർജിക്കാനാകും. അപ്രതീക്ഷിതമായ ആക്രമണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും പ്രതിരോധിക്കാനുമുള്ള അടവുകൾ അഭ്യസിച്ചുകഴിഞ്ഞാൽ ജീവിതത്തിൽ മറ്റൊന്നിനേയും ഭയക്കേണ്ടതില്ല. ഏത് സാഹചര്യത്തെയും നേരിടാനുള്ള ആത്മബലം നേടാനാകും. അതിനാൽ സ്ത്രീകൾ നിർബന്ധമായും അഭ്യസിക്കേണ്ട ആയോധനമുറയാണിത്. സ്വയം പ്രതിരോധത്തിനൊപ്പം ആരോഗ്യപൂർണമായ ജീവിതക്രമവും കളരിയിലൂടെ സാധ്യമാണ്. കളരിയിലെ ഉഴിച്ചിലുകൾ സ്ത്രീകളിലെ ആർത്തവക്രമക്കേടുകൾ, പ്രസവസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് വളരെയധികം പ്രയോജനം ചെയ്യും.
കളരി അക്കാദമിയിൽ വിവിധ ബാച്ചുകളായാണ് പരിശീലനം. കടത്തനാടൻ ചിട്ടപ്രകാരമാണ് അക്കാദമിയിൽ പരിശീലനം. മെയ്‌പയറ്റാണ് പഠനത്തിന്റെ ആദ്യഘട്ടം. പ്രായഭേദമന്യേ ആർക്കും അഭ്യസിക്കാം. മുൻകാലങ്ങളിൽ പതിമൂന്ന് വയസ്സുവരെയുള്ള പെൺകുട്ടികളാണ് കളരിയിലേക്ക് വന്നിരുന്നത്. എന്നാൽ ഇന്ന് സാഹചര്യം മാറി. പ്രായഭേദമന്യേ പലരും പരിശീലനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തുള്ളവരാണ് കൂടുതലായും താത്‌പര്യം പ്രകടിപ്പിക്കുന്നവരിലേറെ. വടക്കൻപാട്ടുകളുടെ ശീലുകൾ നിറഞ്ഞു നിൽക്കുന്ന വടകര പുതുപ്പണമാണ് സ്വദേശം. നൃത്തത്തിൽ നിന്നാണ് കളരിയിലെത്തുന്നത്. കളരിയിലൂടെ നൃത്തത്തിന് മെയ് വഴക്കം കൂട്ടാമെന്നതിനാൽ ഏഴാം വയസ്സിൽ കരിമ്പനപ്പാലത്തെ കടത്തനാട് കളരി സംഘം സ്ഥാപകൻ വി.പി.രാഘവൻ ഗുരുക്കളുടെ കളരിത്തറയിൽ പരിശീലനം തുടങ്ങി. അക്കാലത്ത് ഋതുമതികളായാൽ പെൺകുട്ടികൾ കളരിയും അഭ്യാസവും അവസാനിപ്പിക്കും. എന്നാൽ മീനാക്ഷിയമ്മ നൃത്തത്തെക്കാളേറെ കളരിയെ സ്‌നേഹിച്ചു. പതിനാറാം വയസ്സിൽ രാഘവൻ ഗുരുക്കളുമായി മീനാക്ഷിയമ്മയുടെ വിവാഹവും നടന്നു. തുടർന്ന് ഗുരുക്കൾക്കൊപ്പം കളരിസംഘത്തെ മുന്നോട്ട് നയിച്ചു. ഫീസ് വാങ്ങാതെയാണ് വടകരയിലെ കളരിസംഘത്തിൽ കുട്ടികളെ കളരി പരിശീലിപ്പിക്കുന്നത്.
Content Highlights: Even eighty Meenakshiamma calls Come let's learn Kalari


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..