Photo: PTI
ബെംഗളൂരു: ദിമുത് കരുണരത്‌നെ എന്ന പോരാളിയായ നായകന്റെ ചെറുത്തുനിൽപ്പ് ശ്രീലങ്കയ്ക്ക് ചെറിയൊരു തലോടലായി. പക്ഷേ, അനിവാര്യമായ വൻതോൽവിക്ക് സന്ദർശകർ വഴങ്ങേണ്ടിവന്നു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 238 റൺസ് വിജയം. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര 2-0ന് ഇന്ത്യ തൂത്തുവാരി. രണ്ടു ടെസ്റ്റുകളിലും മൂന്നാംദിനം ഇന്ത്യൻ വിജയം പൂർത്തിയായി. നാട്ടിൽനടന്ന മൂന്ന് പകൽ-രാത്രി ടെസ്റ്റുകളിലും വിജയം ഇന്ത്യക്കൊപ്പംനിന്നു.
സ്‌കോർ: ഇന്ത്യ 252, 303/9 ഡിക്ല. ശ്രീലങ്ക 109, 208
രണ്ടിന്നിങ്‌സിലും അർധസെഞ്ചുറി നേടിയ ശ്രേയസ് അയ്യർ (92, 67) ടെസ്റ്റിലെ താരമായി. രണ്ടു ടെസ്റ്റിൽ 185 റൺസടിച്ച ഋഷഭ് പന്ത് പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടു ജയങ്ങളോടെ 24 പോയന്റ് കിട്ടിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തുതന്നെ തുടരുകയാണ്. ശതമാനപ്പോയന്റിൽ പിന്നിലായതാണ് ഇന്ത്യൻ മുന്നേറ്റം വൈകിപ്പിക്കുന്നത്.
447 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്കയ്ക്ക് കരുണരത്‌നെയുടെ സെഞ്ചുറിയും (174 പന്തിൽ 107) കുശാൽ മെൻഡിസിന്റെ അർധസെഞ്ചുറിയും (60 പന്തിൽ 54) അല്പനേരത്തേക്ക് താങ്ങായി. പക്ഷേ, മറ്റ് ബാറ്റർമാർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. ദുഷ്‌കരമായ ബെംഗളൂരു പിച്ചിൽ സെഞ്ചുറിനേടിയ ഏകതാരമാണ് കരുണരത്‌നെ. ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിൻ നാലും ജസ്‌പ്രീത് ബുംറ മൂന്നും അക്‌സർ പട്ടേൽ രണ്ടും വിക്കറ്റെടുത്തു. രണ്ടിന്നിങ്‌സിലുമായി ബുംറയ്ക്ക് എട്ടും അശ്വിന് ആറും വിക്കറ്റ് ലഭിച്ചു.
അവസാനവിക്കറ്റ് വീഴ്ത്തിയ അശ്വിൻ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യബൗളറായി.
Content Highlights: India vs Sri Lanka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..