തിരുവനന്തപുരം: ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും റെയിൽവേ പ്രത്യേക യാത്രാസൗകര്യം അനുവദിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കേന്ദ്ര റെയിൽവേമന്ത്രിക്ക് കത്തെഴുതിയതിനെത്തുടർന്നാണ് റെയിൽവേയുടെ തീരുമാനം.
ആദ്യസംഘം ബുധനാഴ്ച ഉച്ചയ്ക്ക് കേരള എക്സ്‌പ്രസിൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുമെന്ന് ശിവൻകുട്ടി അറിയിച്ചു. 71 വിദ്യാർഥികളടക്കം 84 പേരാണ് ആദ്യസംഘത്തിൽ.
വ്യാഴം, വെള്ളി ദിവസങ്ങളിലായി 80 പേർ കേരള എക്സ്പ്രസ്സിൽ യാത്ര തിരിക്കും. രണ്ടിന് വൈകീട്ട് കൊച്ചിയിൽനിന്ന് ഹിമസാഗർ എക്സ്‌പ്രസിൽ 190 പേർ പുറപ്പെടും.
അത്‌ലറ്റിക്സ്, സ്വിമ്മിങ് ഉൾപ്പെടെ 21 ഇനങ്ങളിൽ സീനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് മത്സരം. 66-ാ മത് ദേശീയ സ്കൂൾ ഗെയിംസിൽ 2022-’23 അക്കാദമിക് വർഷത്തെ മത്സരമാണ് നടക്കുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ദേശീയ സ്കൂൾ ഗെയിംസ് പുനരാരംഭിക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് 255 ആൺകുട്ടികളും 244 പെൺകുട്ടികളും അടക്കം 499 മത്സരാർഥികളും 88 ഉദ്യോഗസ്ഥരുമടക്കം 587 പേർ പങ്കെടുക്കും.
കഴിഞ്ഞ 22 വർഷമായി അത്‌ലറ്റിക്സിൽ ദേശീയ ചാമ്പ്യന്മാരാണ് കേരളം. ഇത്തവണയും നേട്ടം നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..