ചൈനീസ് പാർട്ടി കോൺഗ്രസ് സമ്മേളനത്തിൽ ഷി ജിൻപിങ് സംസാരിക്കുന്നു
ബെയ്ജിങ്: മൂന്നാമതും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ഷി ജിൻപിങ് (69) ഞായറാഴ്ച ചരിത്രമെഴുതി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകൻ മാവോ സെതുങ്ങിനുശേഷം പാർട്ടിയുടെ തലപ്പത്തേക്ക് തുടർച്ചയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ നേതാവാണ് ഷി. ഷി അധ്യക്ഷനായ കേന്ദ്രക്കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം.
സായുധസേനകളുടെ നിയന്ത്രണമുള്ള സെൻട്രൽ മിലിറ്ററി കമ്മിഷന്റെ (സി.എം.സി.) ചെയർമാനായും ഷിയെ വീണ്ടും തിരഞ്ഞെടുത്തു. ഇതോടെ പ്രസിഡന്റ്, പാർട്ടി ജനറൽ സെക്രട്ടറി, സി.എം.സി. ചെയർമാൻ എന്നീ മൂന്നു സുപ്രധാനപദവികളിലും ഷി തുടരും.
പാർട്ടിയുടെയും രാജ്യത്തിന്റെയും നയങ്ങൾ തീരുമാനിക്കുന്ന പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള ഏഴംഗങ്ങളെയും തിരഞ്ഞെടുത്തു. ഷിയും അദ്ദേഹത്തിന്റെ വിശ്വസ്തരായ ലി ചിയാങ്, ഷാവോ ലെജി, വാങ് ഹൂണിങ്, ഡിങ് ഷെസിയാങ്, ത്‌സായി ചി, ലി ഷി എന്നിവരാണ് അംഗങ്ങൾ. ഷി, ഷാവോ, വാങ് എന്നിവരൊഴികെയുള്ളവർ പുതുമുഖങ്ങളാണ്. മാർച്ചിൽ പ്രധാനമന്ത്രിപദമൊഴിയുന്ന ലി കെചിയാങ്ങിന്റെ പിൻഗാമിയായി ലി ചിയാങ്ങെത്തുമെന്നു കരുതുന്നു.
Content Highlights: Another 5-year tenure for Xi Jinping as he secures historic 3rd term
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..