ബഹ്‌മുത്തിൽ പരിക്കേറ്റ യുക്രൈൻ സൈനികനെ മാറ്റുന്ന സഹസൈനികർ
കീവ്: യുക്രൈന്റെ വിവിധമേഖലകളിൽ റഷ്യ വെള്ളിയാഴ്ച നടത്തിയ ദീർഘദൂര മിസൈലാക്രമണത്തിൽ അഭയാർഥികൾ ഉൾപ്പെടെ 10 സാധാരണക്കാർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ യുക്രൈൻ തിരിച്ചടിക്കുമെന്നും പ്രത്യാക്രമണം നേരിടാൻ സജ്ജരായിരിക്കണമെന്നും റഷ്യൻസേനയ്ക്ക് ഉന്നതതല മുന്നറിയിപ്പ് ലഭിച്ചു.
യുക്രൈന്റെ പ്രത്യാക്രമണത്തെ നേരിടാൻ റഷ്യൻസേന തയ്യാറാണെന്ന് റഷ്യയുടെ മുൻ പ്രസിഡന്റും സുരക്ഷാസമിതി ഡെപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്‍വദേവ് പ്രതികരിച്ചു.
ഡൊണെറ്റ്‌സ്ക് പ്രവിശ്യയിലെ കോസ്റ്റിയാന്റിനിവ്ക നഗരത്തിലെ സൈനികസഹായകേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. റഷ്യയുടെ എസ്-300 വിമാനവേധ മിസൈലുപയോഗിച്ചായിരുന്നു ആക്രമണം. പലയിടങ്ങളിലും റഷ്യ സ്ഫോടകശേഷിയുള്ള ഡ്രോണുകളും ബോംബർ വിമാനങ്ങളും ഉപയോഗിച്ചു. യുദ്ധം ആരംഭിച്ചശേഷം പൊതുജനങ്ങൾക്ക് സെൽഫോൺ ചാർജ് ചെയ്യാനും മറ്റുമായി ഇത്തരം നൂറുകണക്കിന് കേന്ദ്രങ്ങൾ യുക്രൈൻസൈന്യം സ്ഥാപിച്ചിരുന്നു.
യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി സന്ദർശനം നടത്തി മടങ്ങിയതിനുപിന്നാലെ തെക്കൻ ഖേർസണിൽ വ്യാഴാഴ്ചയുണ്ടായ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിന്റെ തെക്കൻ പ്രവിശ്യയിൽ, ബുധനാഴ്ച ഒരു സ്കൂളിനുനേരെയും വിശ്രമകേന്ദ്രത്തിനുനേരെയും ആക്രമണമുണ്ടായി. ഇതിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു.
മറുവശത്ത്, പാശ്ചാത്യരാജ്യങ്ങൾ നൽകിയ അത്യാധുനിക ആയുധങ്ങളും പ്രതികൂലകാലാവസ്ഥാ അതിജീവന സഹായികളും ഉപയോഗിച്ച് റഷ്യൻ അധിനിവേശമേഖലകളിൽ യുക്രൈൻ പ്രത്യാക്രണം കടുപ്പിച്ചു. യുക്രൈൻസൈനികർക്ക് യു.എസ്. പരിശീലനം നൽകുന്നുണ്ടെന്നും യു.എസ്. നിർമിച്ച പാട്രിയോട്ട് വ്യോമപ്രതിരോധസംവിധാനങ്ങൾ യുക്രൈനുവേണ്ടി പ്രവർത്തിപ്പിക്കുന്നത് പാശ്ചാത്യരാജ്യങ്ങളിലെ വിദഗ്ധരാണെന്നും റഷ്യ ആരോപിച്ചു.
Content Highlights: Heavy missile attack in Ukraine 10 dead
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..